കനത്ത ചൂടിനെ തുടർന്ന് വൈദ്യുതോത്പാദനം കൂട്ടിയതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു. പരമാവധി സംഭരണശേഷിയുടെ 33 ശതമാനം വെള്ളം മാത്രമാണ് നിലവിൽ ഡാമിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 12 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്.

ചൂട് കടുത്തതോടെ മൂലമറ്റം വൈദ്യുതി നിലയത്തിൽ ശരാശരിയിൽ കൂടുതൽ വൈദ്യുതിയാണ് ഉല്പാദിപ്പിക്കുന്നത്. വൈകിട്ട് 6 മുതൽ രാത്രി 11 വരെ പീക്ക് ടൈം എന്നത് പുലർച്ചെ മൂന്നുമണിവരെയെന്നതാണ് നിലവിലെ സ്ഥിതി. നിലയത്തിലെ ആറ് ജനറേറ്ററുകളും പീക്ക് ടൈമിൽ പ്രവർത്തിപ്പിക്കുന്നുണ്ട്. ഇതോടെ ഡാമിലെ ജലനിരപ്പ് 2335 അടിയിലെത്തി. കഴിഞ്ഞ വർഷം ഇതേ ദിവസം 2346 അടിയായിരുന്നു ജലനിരപ്പ്. വേനൽ മഴ കനിയാത്തതിനാൽ ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു. ജലനിരപ്പ് ഇനിയും താഴ്ന്നാൽ വൈദ്യുതി ഉല്‍പാദനം കുറയ്ക്കേണ്ടി വരുമെന്നാണ് ആശങ്ക. 

അങ്ങനെ വന്നാൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കേണ്ടി വരും. ഇതൊഴിവാക്കാൻ രാത്രിയിൽ വൈദ്യുതി ഉപഭോഗം കുറയ്ക്കണം. ഇലക്ട്രിക് വാഹനങ്ങൾ രാത്രി ചാർജ് ചെയ്യരുത്. പകൽ സമയം സോളാർ വൈദ്യുതി പ്രയോജനപ്പെടുത്തണം. തുടങ്ങി പ്രതിസന്ധി മറികടക്കാൻ നിരവധി നിർദേശങ്ങളാണ് കെഎസ്ഇബി മുന്നോട്ട് വെച്ചിട്ടുള്ളത്. വൈദ്യുതോൽപാദനം കൂടുതലായതിനാൽ അധിക ജലം പുറന്തള്ളുന്നതിനാൽ തൊടുപുഴ മൂവാറ്റുപുഴയാറുകളിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണം.

ENGLISH SUMMARY:

The water level in Idukki Dam is steadily declining as electricity generation increases due to extreme heat. Only 33% of the reservoir’s capacity remains, raising concerns over future power supply. KSEB warns that continued decline may force reductions in power generation. Authorities urge the public to cut down electricity usage, especially at night.Use of solar energy during the day and avoiding EV charging at night are recommended. Caution is also advised near rivers due to excess water release from the dam.