വാല്‍പ്പാറ അപകടത്തില്‍ നിന്നു രക്ഷപ്പെട്ട് പൊള്ളാച്ചിയിലെ ആശുപത്രിക്കിടക്കയില്‍ നിന്നും അവള്‍ അന്വേഷിക്കുന്നത് ഉമ്മയെയാണ്. ഉമ്മ അപ്പുറത്തുണ്ടെന്നും ഡോക്ടര്‍ പരിശോധിക്കുകയാണെന്നും ആരോ അവളെ പറഞ്ഞാശ്വസിപ്പിച്ചിരുന്നു. അത് അവള്‍ മറ്റുള്ളവരോടും പറഞ്ഞുകൊണ്ടേയിരുന്നു. സ്നേഹനിധിയായ ഉമ്മ ഷക്കീന അവളെ തനിച്ചാക്കി പോയത് മസ്നീന്‍ അറിഞ്ഞിട്ടില്ല, ബിരിയാണി ഉണ്ടാക്കി കഴിച്ചതും വാൽപാറ ചുറ്റിക്കണ്ടതുമൊക്കെ മസ്നീൻ ഇടക്കിടെ ആത്മഗതം പോലെ പറയുന്നുണ്ട്. അതെല്ലാം കേട്ടു നിൽക്കുകയല്ലാതെ ഒന്നാശ്വസിപ്പിക്കാൻ പോലും ചുറ്റുമുള്ളവര്‍ക്കും കഴിയുന്നില്ല.
അധ്യാപിക ഷക്കീനയുടെ മകളാണ് മസ്നീന്‍. വളവു തിരിയുമ്പോൾ ഡ്രൈവർ ഏയ് എന്നുറക്കെ പറയുന്നതും നിലവിളിയും കേട്ടെന്നും, പിന്നെ പറക്കുന്നതുപോലെ തോന്നിയെന്നും മസ്നീൻ അപകടനിമിഷം ഓര്‍ത്ത് പറയുന്നു. പിന്നീട് ബോധം നഷ്ടപ്പെട്ട മസ്നീൻ ഉണരുമ്പോൾ പൊള്ളാച്ചി ആശുപത്രിയിൽ ഡോക്ടർമാർക്കു നടുവിലായിരുന്നു.
അപകടത്തിൽ വലിയ പരുക്കുകളില്ലാതെ രക്ഷപ്പെട്ടത് മസ്നീൻ മാത്രമാണ്. 9–ാം വളവിൽ ഉണക്കമരത്തിൽ തട്ടി തങ്ങിനിന്ന വാഹനത്തിനുള്ളിലുണ്ടായിരുന്ന മസ്നീനെ പുറത്തെത്തിച്ചത് രക്ഷാപ്രവർത്തനത്തിനു പാഞ്ഞെത്തിയ ടാക്സി ഡ്രൈവർ എസ്.വിജയ് ആണ്. മസ്നീനെ പൊള്ളാച്ചി താലൂക്ക് ആശുപത്രിയില്‍ നിന്ന് പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റി.
വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച മലപ്പുറം സ്വദേശികളുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി അല്‍പസമയത്തിനകം നാട്ടിലേക്ക് കൊണ്ടുപോകും. ബന്ധുക്കള്‍ എത്തിയ ശേഷം പൊള്ളാച്ചി താലൂക്ക് ആശുപത്രിയില്‍ രാത്രി 12 മണിക്ക് ശേഷമാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ തുടങ്ങിയത്.
ഇന്നലെ വാല്‍പ്പാറ ഹെയര്‍പിന്‍ പതിമൂന്നാം വളവില്‍ നിയന്ത്രണം വിട്ട ട്രാവലര്‍ മറിഞ്ഞ് ഏഴ് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെ ഒന്‍പത് പേരാണ് മരിച്ചത്. വിനോദയാത്രയ്ക്ക് പോയി മടങ്ങുംവഴിയാണ് അപകടം. ഗുരുതരമായി പരുക്കേറ്റ് ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.