മീൻ കിട്ടാത്തതിനൊപ്പം പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ നട്ടെല്ലൊടിക്കുകയാണ് മണ്ണെണ്ണവില. മത്സ്യഫെഡ് വഴി ലഭിക്കുന്ന മണ്ണെണ്ണയ്ക്ക് ലീറ്ററിന് 50 രൂപയോളമാണ് വർധിച്ചത്. മറ്റു സംസ്ഥാനങ്ങളിലെ വിലയുടെ എത്രയോ മടങ്ങാണ് ഇതെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി
ഇടിവെട്ടും പാമ്പുകടിയുമേറ്റവനെ ടിപ്പറിടിച്ചു എന്നതു പോലെയാണ് സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അവസ്ഥ. വള്ളങ്ങളിൽ ഉപയോഗിക്കുന്ന വെള്ളമണ്ണെണ്ണയുടെ വില 155 രൂപയായാണ് ഈ മാസം നാലിന് പുതുക്കി നിശ്ചയിച്ചത്. 50 രൂപയാണ് ഒരു ലീറ്ററിന് ഒറ്റയടിക്ക് കൂട്ടിയത്. 140 മുതൽ 190 ലീറ്റർ മണ്ണെണ്ണയാണ് ഒരുമാസം സബ്സിഡി നിരക്കിൽ ലഭിക്കുക. 40 HP യുടെ എഞ്ചിൻ ഒരു മണിക്കൂർ പ്രവർത്തിക്കാൻ 20 ലീറ്ററോളം മണ്ണെണ്ണ വേണ്ടിവരും.
ഇത്തരത്തിൽ മൂന്ന് എഞ്ചിനുകൾ വരെ ഉപയോഗിക്കുന്ന വള്ളങ്ങളുണ്ട്. അതായത് സബ്സിഡി മണ്ണെണ്ണ രണ്ടോ മൂന്നോ ദിവസത്തെ ഉപയോഗത്തിനേ തികയൂ. ബാക്കി കരിഞ്ചന്തയിൽ നിന്നും വാങ്ങേണ്ട അവസ്ഥയാണ്.
ചൂട് കൂടിയതോടെ മത്സ്യങ്ങളെല്ലാം തീരകടലിൽ നിന്നും പുറംകടലിലേക്ക് മാറിയതായി തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. അതിനാൽ, കൂടുതൽ ദൂരം വള്ളവുമായി പോകേണ്ട അവസ്ഥയാണ്. ഇതിനിടയിലാണ് മണ്ണെണ്ണയുടെ വില കുത്തനെ വർധിപ്പിച്ചത്.