ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രതിചേർക്കപ്പെട്ട രണ്ട് അധ്യാപകരെയും അറസ്റ്റ് ചെയ്യുന്നത് വൈകും. അറസ്റ്റിനു മുമ്പ് പ്രതികൾക്കെതിരായ മൊഴികളും, തെളിവുകളും ശേഖരിക്കാനുള്ള ശ്രമങ്ങൾ ആണ് പോലീസ് നടത്തുന്നത്. കുടുംബാംഗങ്ങളുടെ മൊഴിയെടുക്കാൻ തിരുവനന്തപുരത്തേക്ക് പോയ പോലീസ് സംഘം ഇന്ന് തിരിച്ചെത്തും. ഇതിനുശേഷമാകും തുടർ നീക്കങ്ങൾ. പ്രതികളായ ഡോക്ടർ റാം, ഡോക്ടർ സംഗീത എന്നിവർ ഒളിവിലാണ്. ലോൺ ആപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ നിതിൻ രാജിന്റെ ഫോൺ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. അതേസമയം, പ്രതികൾ മുൻകൂർ ജാമ്യ ഹർജി നൽകാനും സാധ്യതയുണ്ട്.
അതേസമയം, നിതിന്‍റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നരഹത്യക്കുറ്റം ചുമത്തി കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്നും ഏപ്രിൽ പതിനെട്ടിന് കണ്ണൂർ അഞ്ചരക്കണ്ടിയിലെ ദന്തൽ കോളജിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്നും അംബേദ്കർ ഡെമോക്രാറ്റിക് ഫ്രണ്ട് സംസ്ഥാന സമിതി. പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്യാത്തത് തെളിവുകൾ ദുർബലപ്പെടുത്താനുള്ള ശ്രമമാണെന്നും, എറണാകുളത്തു ചേർന്ന വാർത്താസമ്മേളനത്തിൽ ജനറൽ കൺവീനർ എം. ഗീതാനന്ദൻ ആരോപിച്ചു.