യുവനടിയുടെ ലൈംഗികാതിക്രമ പരാതി വ്യാജമെന്ന് ആവർത്തിച്ച് രഞ്ജിത്ത്. സംഭവദിനം സെറ്റിലുണ്ടായിരുന്ന കൂടുതൽ പേരുടെ മൊഴിയെടുത്തു. കാരവന്റെ ഡ്രൈവറെ ചോദ്യം ചെയ്തെങ്കിലും അതിക്രമത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു ഡ്രൈവറുടെ മൊഴി. രഞ്ജിത്തുമായി അന്വേഷണസംഘം ഇന്ന് തെളിവെടുക്കും
യുവ നടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ സംവിധായകൻ രഞ്ജിത്തിനെ കോടതി തിങ്കളാഴ്ച വൈകുന്നേരം 4 മണിവരെ കസ്റ്റഡിയില്‍ വിട്ടിരുന്നു. ചൊവ്വാഴ്ച ജാമ്യാപേക്ഷ പരിഗണിക്കും. കുറ്റകൃത്യം നടന്ന കാരവൻ ചങ്ങനാശേരിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് കൊച്ചിയിലെത്തിച്ചു.
കസ്റ്റഡി അപേക്ഷയെ എതിർത്ത പ്രതിഭാഗം അറസ്റ്റ് അന്യായമാണെന്നും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടി. രഞ്ജിത്ത് നടത്തിയത് ഗുരതര കുറ്റകൃത്യമാണെന്നും കസ്റ്റഡിയിൽ ചോദ്യംചെയ്യണമെന്നുള്ള പോസിക്യൂഷൻ വാദമംഗീകരിച്ച് കോടതി കസ്റ്റഡി അനുവദിക്കുകയായിരുന്നു.
ആരോഗ്യ അവസ്ഥ പരിഗണിച്ച് കസ്റ്റഡി കാലയളവിൽ ഡോക്ടർമാരുടെ പരിശോധന ഉറപ്പാക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കുറ്റകൃത്യം നടന്ന സമയത്ത് ലൊക്കേഷനിലുണ്ടായിരുന്ന രണ്ട് കാരവാനുകൾ പോലീസ് ചങ്ങനാശ്ശേരിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് കൊച്ചിയിൽ എത്തിച്ചിട്ടുണ്ട്. വനിതാ പോലീസ് സ്റ്റേഷനിൽ രഞ്ജിത്തിനെ വിശദമായി ചോദ്യം ചെയ്തതിനുശേഷം ആകും തെളിവെടുപ്പ് നടത്തുക.