gas

കൊടുചൂടും പാചകവാതക ലഭ്യതക്കുറവും കാരണം സംസ്ഥാനത്ത്  വൈദ്യുതി ഉപയോഗം തുടര്‍ച്ചയായി നൂറുദശലക്ഷം യൂണിറ്റ് കവിയുന്നു. എ.സിയ്ക്ക് പുറമെ ഇന്‍ഡക്ഷന്‍ അടുപ്പുകളുടെ വ്യാപക ഉപയോഗമാണ് മാര്‍ച്ചില്‍ തന്നെ വൈദ്യുതി ഉപയോഗം കുതിച്ചുയരാന്‍ കാരണം. 

അമേരിക്ക–ഇറാന്‍ യുദ്ധം കാരണം പാചകവാതകത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയരാന്‍ പ്രധാന കാരണം. വീടുകള്‍ക്ക് പുറമെ ചെറുകിട ഹോട്ടലുകളിലും ഇന്‍ഡക്ഷന്‍–ഇന്‍ഫ്രാറെഡ് അടുപ്പുകളുടെ ഉപയോഗം വന്‍തോതില്‍ കൂടിയെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തല്‍. അതിന് പുറമെയാണ് ചൂട് കൂടുന്നതുകാരണം എ.സി.യുടെ ഉപയോഗം.കഴിഞ്ഞവര്‍ഷം ഏപ്രില്‍ 22 നാണ് നൂറുദശലക്ഷം യൂണിറ്റിലേക്ക് എത്തിയതെങ്കില്‍ ഈ വര്‍ഷം മാര്‍ച്ച് മൂന്നിനുതന്നെ 100.40 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചു. മാര്‍ച്ച് 23 മുതല്‍ തുടര്‍ച്ചയായി വൈദ്യുതി ഉപയോഗം നൂറദശലക്ഷം യൂണിറ്റില്‍ നിന്ന് താഴുന്നില്ല. 29 ഞായറാഴ്ചമാത്രമാണ് 89 ദശലക്ഷം യൂണിറ്റിലേക്ക് താഴ്ന്നത് . മാര്‍ച്ച് 27 ന് 110.03 ദശലക്ഷം യൂണിറ്റാണ് രേഖപ്പെടുത്തിയത്. 2024 മേയ് മൂന്നിന് രേഖപ്പെടുത്തിയ 115.94 ദശലക്ഷം യൂണിറ്റാണ് സര്‍വകാല റെക്കോര്‍ഡ്.

വൈദ്യുതി വാഹനങ്ങള്‍ കൂടിയതാണ് ഉപയോഗം കൂടാനുള്ള മറ്റൊരുകാരണം. അന്തരീക്ഷതാപനിലയും  തിരഞ്ഞെടുപ്പും ചൂടും കൂടുന്ന വരുംദിവസങ്ങളില്‍ത്തന്നെ വൈദ്യുതി ഉപഭോഗം റെക്കോഡ് മറികടക്കാനാണ് സാധ്യത. ഇതനുസരിച്ച് പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിയും വന്‍തോതില്‍ ഉയരുന്നു. കഴിഞ്ഞദിവസം 82. 29 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പവര്‍എക്സ്ചേഞ്ചുകളില്‍ നിന്ന് വാങ്ങിയത്.

ENGLISH SUMMARY:

Electricity consumption in Kerala has surged past 100 million units continuously due to a combination of rising temperatures and a shortage of cooking gas. The widespread adoption of induction cooktops, alongside increased air conditioner usage driven by the heat, is a primary factor contributing to this unprecedented demand.