നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവല്ല മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി യൂട്യൂബര്‍ ചെകുത്താന്‍ എന്ന അജു അലക്‌സ്. സൂക്ഷ്മ പരിശോധനയില്‍ അജു അലക്സിന്‍റെ പത്രിക സ്വീകരിച്ചു. നമ്മുടെ മണ്ഡലത്തിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യമിട്ടാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് അജു അലക്സ് ഫെയ്സ്ബുക്കില്‍ കുറിച്ചു. പല സിനിമാ താരങ്ങള്‍ക്കെതിരെയും മോശം പരാമര്‍ശം നടത്തി കുപ്രസിദ്ധനായ യൂട്യൂബറാണ് ചെകുത്താന്‍.
രാഷ്ട്രീയത്തിനതീതമായി ജനങ്ങളുടെ യഥാർത്ഥ ആവശ്യങ്ങൾ തിരിച്ചറിയുന്നതിനും അവയ്ക്ക് ശാശ്വത പരിഹാരം കാണുന്നതിനുമാണ് മുൻഗണന എന്നാണ് അഭ്യര്‍ഥനയിലുള്ളത്. അഴിമതിരഹിതമായ ഭരണവും സുതാര്യമായ പ്രവർത്തനശൈലിയും ഉറപ്പുവരുത്തും. റോഡുകളുടെ പുനരുദ്ധാരണം, സർക്കാർ ആശുപത്രികളുടെയും വിദ്യാലയങ്ങളുടെയും നിലവാരം ഉയർത്തൽ, കർഷകർ നേരിടുന്ന കടുത്ത പ്രതിസന്ധികൾക്ക് ശാസ്ത്രീയമായ പരിഹാരം കണ്ടെത്തൽ എന്നിവയാണ് വാഗ്ദാനങ്ങള്‍.
തിരുവല്ലയില്‍ 16 പേര്‍ പത്രിക നല്‍കിയിരുന്നെങ്കിലും 10 പത്രികകളാണ് സ്വീകരിച്ചത്. യു.ഡി.എഫില്‍ കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റില്‍ വര്‍ഗീസ് മാമനാണ് സ്ഥാനാര്‍ഥി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാത്യു ടി. തോമസാണ്. ബി.ജെ.പിയുടെ അനൂപ് ആന്‍റണിയാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി.
നേരത്തെ നടൻ മോഹൻലാലിനെതിരെ അപകീർത്തിപരമായ പരമാർശം നടത്തിയതിന് 'ചെകുത്താൻ' എന്ന അജു അലക്സിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനൻ്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാൽ പട്ടാള യൂണിഫോമിൽ വയനാട് ഉരുൾപൊട്ടൽ സ്ഥലം സന്ദർശിച്ചതിന് എതിരെയാണ് ചെകുത്താൻ യൂട്യൂബ് ചാനലിലൂടെ അപകീർത്തിപ്പെടുത്തി പരാമർശം നടത്തിയത്. ശ്രീനിവാസന്‍റെ മരണത്തെയും അയാള്‍ അപമാനിച്ചിരുന്നു.