Untitled design - 1

തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് കെ.സുധാകരന്‍ എംപി. സ്ഥാനാര്‍ഥിത്വത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ നാളെ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നാളെ ഡല്‍ഹിയില്‍ പോകുമോയെന്നതില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. സന്തത സഹചാരിയായിരുന്ന കാപ്പാടന്‍ രമേശന്റെ വീടിന്റെ താക്കോല്‍ കൈമാറ്റ ചടങ്ങിനിടെ കെ. സുധാകരന്‍ വിങ്ങിപ്പൊട്ടി. തന്റെ സംരക്ഷകനായിരുന്നു കാപ്പാടന്‍ രമേശനെന്ന് വാക്കുകള്‍ ഇടറി സുധാകരന്‍ ഓര്‍മിച്ചു. സി.പി.എമ്മിന്റെ ആക്രമണത്തില്‍ നിന്ന് തന്നെ പല തവണ രക്ഷപ്പെടുത്തിയെന്നും സുധാകരന്‍ പറഞ്ഞു. 2020 ലാണ് രമേശന്‍ മരിച്ചത്. 

 

നിയമസഭ തിരഞ്ഞെടുപ്പിൽ കണ്ണൂരിർ മത്സരിക്കണമെന്ന ആഗ്രഹത്തിലാണ് കെ. സുധാകരന്‍. എന്നാല്‍ എംപിമാര്‍ ആരും മത്സരിക്കേണ്ടെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്. അതേസമയം, സുധാകരൻ പറയുന്നയാളെ കണ്ണൂരിൽ സ്ഥാനാർത്ഥിയാക്കി ഒരു പ്രശ്ന പരിഹാര ഫോർമുലക്കും ശ്രമം നടക്കുന്നുണ്ട്. സുധാകരൻ മത്സരിച്ചാൽ മറ്റ് എം പി മാർ കൂടി മത്സരത്തിനിറങ്ങുമെന്നാണ്  കേരള നേതൃത്വത്തിന്റെ വാദം.

മാത്രമല്ല സുധാകരൻ ജയിച്ചാൽ കണ്ണൂരിൽ ഉപതിരഞ്ഞെടുപ്പിനെ നേരിടേണ്ടി വരും തുടങ്ങി നിരവധി പ്രശ്നങ്ങളാണ് കോൺഗ്രസിന് മുന്നിലുള്ളത്. കണ്ണൂർ ജില്ലയിൽ കോൺഗ്രസിന്റെ തീരുമാനങ്ങളെല്ലാം സുധാകരന്റെ അനുമതിയോടെയാണ് നടക്കാറുള്ളത്. അതിനാൽ സുധാകരനെ ധിക്കരിച്ച് പ്രവർത്തിക്കാൻ കണ്ണൂരിലെ നേതാക്കൻമാർക്ക് സാധിക്കാത്ത സാഹചര്യമുണ്ട്.

 

തിങ്കളാഴ്ചയാണ് സുധാകരനുമായി കൂടിക്കാഴ്ച നടത്താമെന്ന് ഹൈക്കമാൻഡ് അറിയിച്ചിരുന്നത്. സ്ഥാനാർഥി നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ചർച്ച പുരോഗമിക്കുന്നതിനിെട സുധാകരൻ അപ്രതീക്ഷിതമായി വീട്ടിലേക്ക് തിരിച്ചു പോരുകയായിരുന്നു. തുടർന്ന് ഫെയ്സ്ബുക്കിൽ വൈകാരികമായി കുറിപ്പിടുകയും ചെയ്തു. പിന്നാലെ ജില്ലയിലെ നേതാക്കൾ സുധാകരന്റെ വീട്ടിലെത്തി.

ENGLISH SUMMARY:

K Sudhakaran became emotional remembering his protector Kapadan Ramesh at a key handover ceremony. He recounted how Ramesh had saved him multiple times from CPIM attacks.