**EDS: THIRD PARTY IMAGE** In this screengrab from a video posted on March 11, 2026, Prime Minister Narendra Modi addresses the gathering during the Golden Jubilee Sammelan of Akhila Kerala Dheevara Sabha, in Kochi, Kerala. (@NarendraModi/YT via PTI Photo)(PTI03_11_2026_000109B)
കേന്ദ്രസര്‍ക്കാര്‍ കേരളത്തിനായി ചെയ്ത നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയപാത 66, BPCL, റെയില്‍ പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ 10,800 കോടി രൂപയുടെ വികസന പദ്ധതികളാണ് പ്രഖ്യാപിച്ചത്. BPCLല്‍ 5500 കോടിയുടെ പോളിപ്രൊപ്പലിൻ യൂണിറ്റ് സ്ഥാപിക്കുന്നതിന്‍റെ ഉദ്ഘാടനവും കൊല്ലത്ത് ഫ്ലോട്ടിങ് സോളാർ പദ്ധതിയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.
വന്‍ ജനക്കൂട്ടമാണ് പ്രധാനമന്ത്രിയെ കാണുന്നതിനായി കലൂരിലേക്ക് എത്തിച്ചേര്‍ന്നത്. റോഡ് ഷോയായാണ് അദ്ദേഹം കലൂരിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ വേദിയിലേക്ക് എത്തിയത്. ആദ്യം 250 മീറ്ററും പിന്നെ 100 മീറ്ററും ദൂരത്തില്‍ രണ്ടുതവണ റോഡ് ഷോ നടത്തി. കൊച്ചിയിലെത്തുമ്പോഴെല്ലാം തനിക്ക് വലിയ സന്തോഷം അനുഭവപ്പെടാറുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊച്ചി റിഫൈനറിയില്‍ വലിയ പദ്ധതിക്ക് തുടക്കമിടാന്‍ കഴിഞ്ഞുവെന്നും ഇവിടെ നിന്നും നാല് ലക്ഷം ടണ്‍ പോളി പ്രൊപ്പലീന്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒട്ടേറെ വ്യവസായങ്ങള്‍ക്ക് ഊര്‍ജം പകരാന്‍ പദ്ധതിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതിനെ തുടര്‍ന്ന് വിവാദമായ ദേശീയപാതയുടെ ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തില്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ മുന്‍കേന്ദ്രമന്ത്രിയെന്നാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. വകുപ്പ് മന്ത്രിയെ ക്ഷണിക്കാത്ത ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷനെ ക്ഷണിച്ചത് രാഷ്ട്രീയ ലാക്കോടെയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. രാവിലെ 11.45 ഓടെ നെടുമ്പാശേരിയിലെത്തിയ പ്രധാനമന്ത്രി ഹെലികോപ്റ്ററിലാണ് നാവികസേന ആസ്ഥാനത്തെത്തിയത്. പിന്നീട് റോഡ് മാര്‍ഗം മറൈന്‍ ഡ്രൈവിലെത്തിയ അദ്ദേഹം ധീവരസഭയുടെ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ പങ്കെടുത്തു. തുടര്‍ന്നാണ് കലൂരിലേക്ക് എത്തിയത്. വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച പ്രധാനമന്ത്രി എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് റാലിയും ഉദ്ഘാടനം ചെയ്തു. 5 വര്‍ഷം എന്‍ഡിഎയയ്ക്ക് അവസരം തരൂവെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. അനുകൂല ഘടകങ്ങളുണ്ടായിട്ടും കേരളത്തില്‍ വികസനമുണ്ടായില്ല. ഇതിനായി അടിസ്ഥാന സൗകര്യ വികസനം ഉണ്ടാകണം. ലോകം കേരളത്തെ തിരഞ്ഞെടുക്കണമെന്നതാണ് എന്‍ഡിഎയുടെ ലക്ഷ്യമെന്നും കേന്ദ്രപദ്ധതികള്‍ കേരളത്തില്‍ തടസമില്ലാതെ നടക്കണമെന്നതാണ് നിലപാടെന്നും മോദി കൂട്ടിച്ചേര്‍ത്തു. ജയ് കേരളം,ജയ് വികസിത കേരളം എന്ന മുദ്രാവാക്യം മുഴക്കിയാണ് അദ്ദേഹം മടങ്ങിയത്. വൈകിട്ട് 3.20ഓടെ പ്രധാനമന്ത്രി മടങ്ങും.