സംസ്ഥാനത്ത് സര്‍ക്കാര്‍ ജോലികിട്ടിയവരുടെ കണക്കെടുപ്പില്‍ വൈരുധ്യം. നിയമന ശുപാര്‍ശളെല്ലാം നിയമനമായാണ് സര്‍ക്കാര്‍ വ്യാഖ്യാനിക്കുന്നത്. പ്രധാനപ്പെട്ട 20 തസ്തികകളിൽ  38,102 പേർക്കാണു പിഎസ്‌സി നിയമന ശുപാർശ ചെയ്തത്. എന്നാല്‍ യഥാർഥ നിയമനം 28,523 പേര്‍ക്കെന്ന് തസ്തികകളുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

 

പി.എസ്.സിയുടെ നിയമന ശുപാര്‍ശ ലഭിച്ചവരെല്ലാം ജോലിയില്‍ പ്രവേശിക്കില്ല. ആ തസ്തികകള്‍ ഒഴിഞ്ഞുകിടക്കും. നോട് ജോയിനിങ്  ഡ്യൂട്ടി അഥവാഎന്‍.ജെ.ഡി തസ്തികയായി ഈ ഒഴിവകള്‍ മാറും . വീണ്ടും ഇതേ തസ്തികകള്‍ക്ക് നിയമന ശുപാര്‍ശ അയയ്ക്കും. ഇങ്ങനെ ഒരേ ഒഴിവിൽ ഒന്നിലധികം പേരെ നിയമന ശുപാർശ ചെയ്യുമ്പോൾ അഡ്വൈസ് മെമ്മോകളുടെ എണ്ണം വർധിക്കുമെന്നല്ലാതെ നിയമനം വർധിക്കുന്നില്ല. 

 

വിവിധ വകുപ്പുകളിൽ ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് സര്‍വെന്‍റ്  ഉൾപ്പെടെ പിഎസ്‌സി പരീക്ഷനടത്തിയ 20 പ്രധാന തസ്തികകളില്‍ 38,102 പേര്‍ക്കാണ് ഈ സര്‍ക്കാരിന്‍റെ കാലത്ത് നിയമന ശുപാര്‍ശ നല്‍കിയത്. എന്നാല്‍ ഇതില്‍  9579 എണ്ണം എന്‍.ജെ.ഡി തസ്തികകളാണ്. ഇത് കുറയ്ക്കുമ്പോള്‍ ശരിക്കുള്ള നിയമനം 28523 എന്ന് കാണാം. 

 

ഇതിൽതന്നെ ജോലിയിൽ പ്രവേശിച്ച ശേഷം മറ്റു ജോലി ലഭിച്ചു പോയവരുടെ ഒഴിവിൽ പിഎസ്‌സി  വീണ്ടും നിയമന ശുപാർശ നൽകിയിട്ടുണ്ട്. ഇതുകൂടി ഒഴിവാക്കിയാൽ യഥാർഥ നിയമനം വീണ്ടും  കുറയും. ഉദാഹരണത്തിന് ബെവ്കോയില്‍ എല്‍.ഡി.ക്ലാര്‍ക്ക് നിയമനം പരിശോധിക്കാം.2024 ഫെബ്രുവരി 6 നാണ് ഈ തസ്തികയുടെ റാങ്ക് പട്ടിക നിലവില്‍ വന്നത്. 2024 മേയ് 31ന് ആദ്യ ഘട്ട അഡ്വൈസ് മെമ്മോ  അയച്ചു. 

 

ഒരൊറ്റ പുതിയ ഒഴിവ് മാത്രമാണുണ്ടായിരുന്നതെങ്കിലും 103 പേർക്കു ഒന്നാം ഘട്ടത്തിൽ നിയമന ശുപാർശ ലഭിച്ചു. കാരണം മുൻ ലിസ്റ്റിൽ നിന്നു നിയമന ശുപാർശ ലഭിച്ച ശേഷം ജോലിയിൽ പ്രവേശിക്കാത്തവരുടെ 102 എൻജെഡി ഒഴിവിൽകൂടി അഡ്വൈസ് അയച്ചതുകൊണ്ടാണ് .103ൽ എത്തിയത്. . അഡ്വൈസുകള്‍ എല്ലാകൂടി കൂട്ടുമ്പോള്‍ 205 പേര്‍ക്ക് നിയമനം കിട്ടിയതായി പറയാം.മറ്റ് റാങ്ക് പട്ടികകളുടെ കാര്യത്തിലും ഇതാണ് അവസ്ഥ. യഥാര്‍ഥ കണക്കുകള്‍ പുറത്തുവിടാന്‍ പി.എസ്.സിയോ സര്‍ക്കാരോ തയാറാകുന്നില്ല.

ENGLISH SUMMARY:

There are discrepancies in the government’s calculation of the number of people who secured government jobs in the state. The government is interpreting all appointment recommendations as actual appointments. In 20 major posts, the Kerala Public Service Commission (PSC) recommended 38,102 candidates. However, the actual number of people appointed is only 28,523, as per the vacancy data.