ഹൃദയാഘാതം വന്നതോടെ വാഹനമിടിപ്പിച്ച് നിർത്തി യാത്രക്കാരെ സുരക്ഷിതമാക്കിയ കെഎസ്ആർടിസി ഡ്രൈവർ മണിക്കൂറുകൾക്കകം വിട പറഞ്ഞു. മാവേലിക്കര ഡിപ്പോയിലെ ഡ്രൈവർ സി.പ്രദീപാണ് മരിച്ചത്. യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപെട്ടു.
മാവേലിക്കര നടക്കാവിൽ രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. പത്തനംതിട്ടയിൽ നിന്ന് മാവേലിക്കരയിലേക്ക് വരികയായിരുന്നു കെഎസ്ആർടിസി ഓർഡിനറി ബസ്. അസ്വസ്ഥത തോന്നിയതോടെ പ്രദീപ് സമീപത്തെ കടയിലേക്ക് വാഹനം ഇടിച്ചുനിർത്തി. മതിൽ തകർന്നു. പ്രദീപിൻ്റെ സമയോചിതമായ ഇടപെടലിൽ യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാരാണ് പ്രദീപിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാൽ അപകടമുണ്ടായി ഒരു മണിക്കൂർ പിന്നീടും മുമ്പേ പ്രദീപ് വിട പറഞ്ഞു. പ്രദീപിന് മുൻപും ഹൃദയാഘാതം ഉണ്ടായിട്ടുണ്ട്. ചെന്നിത്തല പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് ജയകുമാരിയാണ് ഭാര്യ.