ലൈഫ് മിഷനിലൂടെ അഞ്ച് ലക്ഷം വീട് പൂർത്തിയാക്കി കേരളം പുതുചരിത്രം രചിക്കുകയാണെന്ന് മന്ത്രി എംബി രാജേഷ്. അഞ്ച് ലക്ഷം വീടുകൾ പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നിർവഹിക്കും. ലൈഫ് മിഷൻ വഴി ഇതുവരെ അനുവദിച്ച 6,04,046 വീടുകളിൽ 5,00364 വീടുകളാണ് പൂർത്തിയായത്. ശേഷിക്കുന്ന 1,03,682 വീടുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

രാജ്യത്ത് സർക്കാർ ഭവന പദ്ധതിയുടെ ഭാഗമായി ഏറ്റവുമധികം തുക നൽകുന്നത് കേരളമാണ്. പട്ടികവർഗ സങ്കേതങ്ങളിൽ ആറ് ലക്ഷം രൂപയും, ജനറൽ വിഭാഗത്തിന് നാല് ലക്ഷം രൂപയുമാണ് കേരളം നൽകുന്നത്. രാജ്യത്ത് എവിടെയും ഇതിന്റെ പകുതി തുക പോലും നൽകുന്നില്ല.  

രാജ്യത്തിനും ലോകത്തിനും കേരളം പുതിയ മാതൃകയാണ് ലൈഫ് മിഷനിലൂടെ സമ്മാനിക്കുന്നത്.  ലൈഫ് പോലെ ഇത്രയും സമഗ്രവും വിപുലവുമായ മറ്റൊരു ഭവന പദ്ധതി രാജ്യത്ത് എവിടെയുമില്ല. അടച്ചുറപ്പുള്ള വീട് ഓരോ മനുഷ്യന്റെയും അവകാശമാണ്. അതുറപ്പാൻ ഇച്ഛാശക്തിയോടെ ഇടതുപക്ഷ സർക്കാർ പ്രവർത്തിച്ചതിന്റെ ഫലമാണ്, ഇരുപത് ലക്ഷത്തിലധികം പേർ സ്വന്തം വീടെന്ന അഭിമാനബോധത്തോടെ ഇന്ന് ജീവിക്കുന്നത്. ഇത്തരം വീടുകളിൽ ചാപ്പകുത്തണമെന്ന കേന്ദ്രനിർദേശം തള്ളിയാണ് കേരളം മുന്നോട്ടുപോകുന്നത്. ആത്മാഭിമാനത്തോടെ, വേർതിരിവുകളില്ലാതെ ഓരോ മനുഷ്യനും ജീവിക്കാൻ കേരളത്തിൽ സാധിക്കുന്നു. ലൈഫ് മിഷനിലൂടെ യഥാർഥ കേരളാ സ്റ്റോറി ഒരിക്കൽ കൂടി രാജ്യം കാണുകയാണ്.

വീടുകൾ നിർമ്മിക്കാൻ ലൈഫ് മിഷൻ ചെലവഴിച്ചത് 20831.6 കോടി രൂപയാണ്. ഇതിൽ 18,342.7 കോടിയും (88.05%) കേരളമാണ് കണ്ടെത്തിയത്. സംസ്ഥാന സർക്കാരിന്റെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും വിഹിതവും വായ്പയുമാണ് ഈ തുക. സംസ്ഥാന സർക്കാരിന്റെ ഗ്യാരണ്ടിയിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ് വായ്പ എടുക്കുന്നത്. പലിശ പൂർണമായി സംസ്ഥാന സർക്കാർ തിരിച്ചടയ്ക്കുന്നു. മുതൽ സംസ്ഥാന സർക്കാർ നൽകുന്ന പ്ലാൻ ഫണ്ടിൽ നിന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ തിരിച്ചടയ്ക്കുന്നു. ശേഷിക്കുന്ന 2488.9 കോടി രൂപ കേന്ദ്രവിഹിതമാണ്. ഇത് ആകെ ചെലവിന്റെ വെറും 11.95% മാത്രമാണ്. പിഎംഎവൈ ഗ്രാമീൺ, അർബൻ വിഭാഗത്തിൽപ്പെട്ട വീടുകൾക്കാണ് കേന്ദ്രത്തിന്റെ ഈ ചില്ലറ സഹായം ലഭിച്ചത്. ഗ്രാമീണ മേഖലയിൽ 72000 രൂപയും നഗരത്തിൽ ഒന്നരലക്ഷം രൂപയുമാണ് കേന്ദ്രം നൽകുന്നത്. എന്നാൽ ഈ ഗുണഭോക്താക്കൾക്കും സംസ്ഥാന സർക്കാർ നാല് ലക്ഷം രൂപ ഉറപ്പാക്കി നൽകുന്നു. ചെറിയ തുക നൽകുന്ന ഈ വീടുകൾക്ക് മുൻപിൽ ബ്രാൻഡിംഗ് വേണമെന്ന നിബന്ധനയാണ് കേന്ദ്രം മുന്നോട്ടുവെച്ചത്. എന്നാൽ ഇത് അനുവദിക്കില്ല എന്നാണ് സംസ്ഥാന സർക്കാർ നിലപാട്. 

ലൈഫ് പദ്ധതി പ്രകാരം പൂർത്തിയാക്കിയ 3,66,230 വീടുകൾക്കും സംസ്ഥാനസർക്കാരിന്റെ നേതൃത്വത്തിൽ ലൈഫ് മിഷനാണ് നിർമ്മാണത്തിന് ആവശ്യമായ മുഴുവൻ തുകയും ലഭ്യമാക്കിയത്. അതായത് 73.19 ശതമാനം വീടുകളും പൂർണമായും സംസ്ഥാന സർക്കാർ പദ്ധതിയിലൂടെയാണ് പൂർത്തിയാക്കിയത്. ശേഷിക്കുന്ന ചുരുക്കം വീടുകൾക്കാണ് കേന്ദ്രസർക്കാരിന്റെ ചെറിയ സഹായം ലഭിച്ചത്. ആകെ 1,34,134 വീടുകൾക്കാണ് കേന്ദ്രത്തിന്റെ തുച്ഛമായ സഹായം ലഭിച്ചത്. മഹാഭൂരിപക്ഷം വീടുകളും കേന്ദ്രസഹായമില്ലാതെ, നൂറ് ശതമാനം തുകയും സംസ്ഥാനസർക്കാർ ലൈഫ് മിഷൻ മുഖേന ചെലവഴിച്ചാണ് നിർമ്മിച്ചത് എന്ന് ചുരുക്കം. ലൈഫ് എന്ന മാതൃകാ പദ്ധതിയിലൂടെ കേരളം ഒരിക്കൽക്കൂടി രാജ്യത്തിന് വഴികാട്ടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

ENGLISH SUMMARY:

Kerala has made history by completing 5 lakh houses through the Life Mission project. This landmark achievement highlights Kerala's commitment to providing affordable and dignified housing for all its citizens, setting a new benchmark for government housing initiatives in India.