ആലപ്പുഴ മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയയില്‍ പിഴവ് പറ്റിയെന്ന് സമ്മതിച്ച് ആശുപത്രി അധികൃതര്‍. ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയത് അതീവ ഗൗരവതരമെന്ന് പ്രിന്‍സിപ്പല്‍ ഡോ.എ.പത്മകുമാര്‍. വീഴ്ചയുണ്ടായതില്‍ നടപടിയുണ്ടാകും. മെഡിക്കല്‍ ഉപകരണങ്ങള്‍ വയറ്റിലിരുന്നാല്‍ പ്രശ്നമില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. 2021ല്‍ ഡോ.ലളിതാംബികയുടെ യൂണിറ്റിലുള്ള ഡോ. ഷാഹിദയാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഉപകരണങ്ങളുടെ കണക്കെടുത്തിരുന്നു. 20 വര്‍ഷം മുമ്പാണ് വീഴ്ച സംഭവിച്ചതെങ്കില്‍ 2021ല്‍ കണ്ടെത്തേണ്ടതാണെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അന്വേഷണത്തിന് നാലംഗ സമിതിയെ പ്രഖ്യാപിച്ചു. കര്‍ശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രിയും മുന്നറിയിപ്പ് നല്‍കി. ഇനിയും നന്നാകാത്ത സിസ്റ്റമാണ് ആരോഗ്യവകുപ്പിലുള്ളതെന്ന് ആവര്‍ത്തിച്ച് സമ്മതിക്കുന്നതാണ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഉഷ ജോസഫിനുണ്ടായ അനുഭവം.
കോഴിക്കോട്ടെ ഹര്‍ഷിന തിരുവനന്തപുരത്തെ സുമയ്യ. ഇപ്പോളിതാ ആലപ്പുഴയിലെ ഉഷ. സര്‍ക്കാര്‍ ആശുപത്രിയില്‍ ആശ്വാസം തേടിയെത്തിയിട്ട് കാലങ്ങളോളം വേദന വിധിക്കപ്പെട്ടവര്‍. 2021 മേയ് പത്തിനാണ് ഉഷ ഗര്‍ഭാശയ മുഴയ്ക്ക് ചികില്‍സ തേടിയത്. രണ്ട് ദിവസത്തിനുള്ളില്‍ ശസ്ത്രക്രിയ. പതിനഞ്ചാം തീയതി ഡിസ്ചാര്‍ജ് ചെയ്തു. ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലുള്ള ഡോക്ടര്‍ ഷാഹിദയാണ് ശസ്ത്രക്രിയ ചെയ്തത്. സംഭവിച്ചത് ഗൗരവ പിഴവെന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍. അന്വേഷണത്തിന് നാലംഗ വിദഗ്ധ സംഘത്തെ നിയോഗിച്ചു
സിസ്റ്റം വീണ്ടും ചതിച്ചതോടെ ആരോഗ്യമന്ത്രിയും കടുത്ത നടപടിയുണ്ടാകുമെന്ന് പ്രഖ്യാപിച്ചു. വയറ്റില്‍ കത്രിക കണ്ടെത്തിയിട്ടും മരുന്ന് നല്‍കി ഉഷയെ വീട്ടില്‍ വിടുകയാണ് കഴിഞ്ഞ ദിവസവും ആലപ്പുഴ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ചെയ്തത്. ആരോടും പറയരുതെന്നും കത്രിക നീക്കം ചെയ്തുനല്‍കാമെന്നുമായിരുന്നു വാഗ്ദാനം.
അതേസമയം, അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള ഉഷ ജോസഫിന്റെ ശസ്ത്രക്രിയ നാളെ നടത്തും. മെഡിക്കല്‍ ബോര്‍ഡ് യോഗം വൈകിട്ട് ചേരും. ഉഷയുടെ ചികില്‍സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി ഉഷയുടെ മകനെ ഫോണില്‍ വിളിച്ച് അറിയിച്ചു. ദുരനുഭവത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഉഷയുടെ മകൻ പറഞ്ഞു.
ഇന്നലെ അർധരാത്രി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉഷ നിരീക്ഷണത്തിലാണ്. സിടി സ്കാൻ എടുത്തു. കത്രികയുടെ പൊസിഷൻ ഉൾപ്പെടെ സ്ഥിരീകരിച്ചു. ഡോക്ടർമാർ സാഹചര്യം വിലയിരുത്തി. സമയം നിശ്ചയിച്ചിട്ടില്ലെങ്കിയും ശസ്ത്രക്രിയ വൈകാതെ നടത്തും. ചികിത്സാപിഴവ് വരുത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഉഷയുടെ മകൻ പ്രതികരിച്ചു
അതിനിടെ ഉഷയുടെ മകനെ ആരോഗ്യമന്ത്രി ഫോണിൽ വിളിച്ചു. ചികിത്സചിലവ് സർക്കാർ വഹിക്കും എന്നറിയിച്ചു. കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, ഷാനിമോൾ ഉസ്മാൻ എന്നിവർ ആശുപത്രിയിലെത്തി ഉഷയെ സന്ദർശിച്ചു