ജാതി അധിക്ഷേപവും തിരുവിതാംകൂര്‍ ദേവസ്വം ജീവനക്കാരുടെ ഇടത് യൂണിയന്‍റെ വേട്ടയാടലും താങ്ങാനാകാതെയാണ് ജോലി രാജിവച്ചതെന്ന് പട്ടിക ജാതിക്കാരനായ ശാന്തിക്കാരന്‍. എറണാകുളം പറവൂരിന് അടുത്ത് ആലങ്ങാട് സ്വദേശിയായ പി.ആര്‍ വിഷ്ണു നേരിട്ടത് കേരളത്തിന് അപമാനകരമായ വിവേചനമാണ്. കുറ്റക്കാരെ സംരക്ഷിക്കാന്‍ ദേവസ്വം പറവൂര്‍ ഗ്രൂപ്പ് അസിസ്റ്റന്‍റ് കമ്മിഷണര്‍ ഉള്‍പ്പെടെ ശ്രമിച്ചതെന്ന് വിഷ്ണുവിന്‍റെ രാജിക്കത്ത് വ്യക്തമാക്കുന്നു. 

എറണാകുളം ആലങ്ങാട് മാളികംപീടിക വാതുറക്കാവ് ക്ഷേത്രത്തിലെ ശാന്തിക്കാരനായരിക്കെയാണ് പി.ആര്‍ വിഷ്ണു രാജിവച്ചത്. തിരുവിതാംകൂര്‍ ദേവസ്വം റിക്രൂട്മെന്‍റ് ബോര്‍ഡ് വഴി നാല് മാസം മുന്‍പാണ് പാര്‍ടൈം ശാന്തിയായി നിയമനം ലഭിച്ചത്. 2024ല്‍ മറ്റൊരു ക്ഷേത്രത്തില്‍ താല്‍ക്കാലിക ശാന്തിക്കാരനായി ജോലി ചെയ്യവെയാണ് ആദ്യമായി ജാതി അധിക്ഷേപമേറ്റത്. ഈ കേസ് പിന്‍വലിക്കാന്‍ കടുത്ത സമ്മര്‍ദം നേരിട്ടതായി വിഷ്ണു പറയുന്നു. ജീവനക്കാരുടെ യൂണിയന്‍ വിടാതെ വേട്ടയാടി. തിരുവാഭരണത്തട്ടിപ്പില്‍ കുടുക്കാന്‍ നീക്കമുണ്ടായെന്നും കുറ്റക്കാരനെ കണ്ടെത്തിയപ്പോള്‍ ഒത്തുതീര്‍പ്പാക്കുകയും കേസ് മുക്കുകയും ചെയ്തുവെന്ന് വിഷ്ണു. 

ദേവസ്വത്തില്‍ സമാധാനപരമായി ജോലിചെയ്യാന്‍ അനുവദിക്കില്ലെന്ന് ദേവസ്വം പറവൂര്‍ ഗ്രൂപ്പ് അസിസ്റ്റന്‍റ് കമ്മിഷണര്‍ ഭീഷണിപ്പെടുത്തിയതും മറ്റു ഭീഷണികള്‍ ഉയര്‍ന്നതും കാട്ടി വിഷ്ണു മുനമ്പം ഡിവൈഎസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്. വിഷ്ണുവിന്‍റെ രാജി സ്വീകരിക്കരുതെന്നാണ് ഹൈന്ദവസംഘടനങ്ങളുടെ ആവശ്യം. 

പുരോഗമനവാദ മുഖമുള്ളതെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് ദേവസ്വത്തിന് കീഴില്‍ അധികൃതരുടെ ഒത്താശയോടെ ഈ വിവേചനം അരങ്ങേറുന്നത്. കഴിവും യോഗ്യതയുണ്ടായിട്ടും ജാതി അധിക്ഷേപവും ഒറ്റപ്പെടുത്തിയുള്ള ആക്രമണവും മൂലം വിഷ്ണുവിന് തൊഴില്‍ നിഷേധിക്കപ്പെട്ടിരിക്കുന്നു. വരുമാനമില്ലാതായിരിക്കുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയും.  

ദേവസ്വം ജീവനക്കാരുടെ ഇടത് യൂണിയന്‍ വേട്ടയാടിയതായി പി.ആര്‍ വിഷ്ണു ജാതി അധിക്ഷേപക്കേസ് പിന്‍വലിക്കാന്‍ നിര്‍ബന്ധിപ്പിച്ചു തിരുവാഭരണത്തട്ടിപ്പില്‍ കുടുക്കാന്‍ ശ്രമം നടന്നു. കുറ്റക്കാരനെ കണ്ടെത്തിയപ്പോള്‍ കേസ് ഇല്ലാതാക്കിയെന്നും വിഷ്ണു

ENGLISH SUMMARY:

Malayala Manorama Online News reports on the caste discrimination and harassment faced by a priest in the Travancore Devaswom, leading to his resignation. This incident highlights systemic issues within the Devaswom system and the challenges faced by marginalized communities seeking employment.