സംസ്ഥാനത്തെ മലയോര മേഖലകളിലെ മനുഷ്യ– വന്യജീവി സംഘര്‍ഷങ്ങളില്‍ ഗണ്യമായ കുറവെന്ന് വിലയിരുത്തല്‍. വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളില്‍ കഴിഞ്ഞ ആറ് മാസത്തെ കണക്ക് മുന്‍വര്‍ഷത്തേതിനേക്കള്‍ ഏറെ കുറവാണ്. കിഫ്ബി പദ്ധതി പ്രകാരം ആയിരം കോടിയിലേറെ രൂപയാണ് സോളാര്‍ ഫെന്‍സിങ്ങിനും ട്രഞ്ചുകള്‍ സ്ഥാപിക്കാനുമായി ചിലവിട്ടത്.
ഇന്നും ഇന്നലെയും തുടങ്ങിയതല്ല മനുഷ്യ– വന്യജീവി സംഘര്‍ഷങ്ങള്‍. ആന, കടുവ, കുരങ്ങ്, പന്നി എന്നിവയുമായുള്ള നിരന്തര ഏറ്റമുട്ടുലുകളില്‍ വലയാത്ത മലയോരത്തെ കര്‍ഷകരില്ല. കൃഷി നശിക്കുമെന്ന ആശങ്കയില്‍ ഏറുമാടം കെട്ടി കാവലായിരുന്നു ഇതുവരെ പലയിടത്തും. ഓരോ വര്‍ഷവും നഷ്ടപ്പെടുന്ന ജീവനുകളുടെ എണ്ണവും കൃഷിനാശവും കൂടിയപ്പോള്‍ മലയോരമേഖലയുടെ ആശങ്കയേറി. ഈ ഘട്ടത്തിലാണ് സര്‍ക്കാരിന്‍റെ ഇടപെടല്‍. വയനാട് പുല്‍പ്പള്ളിയില്‍ സോളാര്‍ ഹാങിങ് ഫെന്‍സിങ് സ്ഥാപിച്ചതോടെയാണ് കര്‍ഷകര്‍ക്ക് ശ്വാസം നേരെവീണത്. ഇതോടെ അവിടെ ജീവിക്കാന്‍ പറ്റുമെന്ന സ്ഥിതിയായി. കൂടല്‍ക്കടവ് മുതല്‍ പാലോളിച്ചം വരെ സ്ഥാപിച്ച റോപ്പ് ഫെന്‍സിങും കര്‍ഷകര്‍ക്ക് വലിയ ആശ്വാസമായി.
പാലക്കാട് വാളയാറിലടക്കം മുള്‍മുനയിലായിരുന്നു മലയോരവാസികള്‍. കിഫ്ബി പദ്ധതി പ്രകാരം സോളാര്‍ വേലികള്‍ സ്ഥാപിച്ചതോടെ പ്രദേശത്ത് വലിയ മാറ്റങ്ങള്‍ കൈവന്നു. വന്യജീവി ആക്രമണങ്ങള്‍ തടയുന്നതിനായി ഏറ്റവുമൊടുവില്‍ കിഫ്ബി അനുവദിച്ചത് 574 കോടി രൂപയാണ്. മൃഗങ്ങള്‍ക്കാവശ്യമായ വെള്ളവും ഭക്ഷണവും അവരുടെ ആവാസ വ്യവസ്ഥയില്‍ തന്നെ ഒരുക്കികൊടുക്കാനാണ് ഈ പണം വിനിയോഗിക്കുക. നവകിരണം പദ്ധതി പ്രകാരം വനാതിര്‍ത്തിയിലുള്ള 818 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനും ഇതിനോടകം സാധിച്ചു