കോഴിക്കോട് കുറ്റ്യാടിയിലെ പുതുയുഗയാത്ര വേദിയിലുണ്ടായ തര്‍ക്കം ഒരു കുടുംബത്തിലേത് പോലെയെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. അത് സ്നേഹ തള്ളലായിരുന്നു എന്നാണ് ഡിസിസി പ്രസിഡന്‍റ് കെ. പ്രവീണ്‍ കുമാറിന്റെ വിശദീകരണം. അതേസമയം സിപിഎം സൈബറിടങ്ങളില്‍ പ്രചരിക്കുന്നത് എഐ വീഡിയോ ആണെന്നാണ് ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിലിന്‍റെ വിചിത്ര വാദം.
ട്രോളുകളേറ്റ് മടുത്ത കുറ്റ്യാടി വേദിയിലെ തര്‍ക്കത്തിൽ ഇല്ലാത്ത കാര്യങ്ങള്‍ ഊതിവീര്‍പ്പിക്കുന്നു എന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ മറുപടി പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നത്. ഇത് ജാഥയുടെ ശോഭ കെടുത്താനാണ്. സമയമില്ലാത്തതിനാല്‍ ഷാഫിയാണ് പ്രതിപക്ഷനേതാവ് സംസാരിക്കട്ടെ എന്ന് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പ്രചരിക്കുന്നതെല്ലാം വാസ്തവിരുദ്ധമെന്ന പറഞ്ഞ ഡിസിസി പ്രസിഡന്‍റ് കെ പ്രവീൺ കുമാർ അവിടെയുണ്ടായത് സ്നേഹ തള്ളലാണെന്നും വിശദീകരിച്ചു. ഷാഫിയുമായി പിടിവലിയുണ്ടായ ഡിസിസി സെക്രട്ടറി പ്രമേദ് കക്കട്ടില്‍ ഇടതുസൈബര്‍ കേന്ദ്രങ്ങളില്‍ പ്രചരിക്കുന്ന എഐ വിഡിയോ ആണെന്നാണ് പറഞ്ഞത്.
അതിനിടെ കുറ്റ്യാടിയിലെ വേദിയില്‍ ആളുകളുടെ എണ്ണം അല്‍പ്പം കൂടിയെന്ന് തുറന്ന് സമ്മതിച്ച ഡിസിസി പ്രസിഡന്‍റിനെ പ്രതിപക്ഷനേതാവ് തിരുത്തി. പങ്കെടുക്കേവര്‍ മാത്രമേ വേദിയിലുണ്ടായിരുന്നുള്ളൂ എന്ന് വി.ഡി സതീശന്‍ പറഞ്ഞു.