സോളോ ട്രിപ്പിലൂടെ ആരാധകരുടെ പ്രിയപ്പെട്ട വ്ലോഗറായി മാറിയ വ്യക്തിയാണ് ജന്നാ ഷെസ്മീൻ. താൻ യാത്ര ചെയ്യുന്ന സ്ഥലത്തിനെക്കുറിച്ചും യാത്ര വിവരണവുമാണ് കൂടുതൽ ജന്നാ ഷെസ്മീൻ വ്ലോഗിലൂടെ പറയുന്നത്. ഇപ്പോഴിതാ തനിക്ക് ജോർദാനിൽ വെച്ചുണ്ടായ ദുരനുഭവം വ്ലോഗിലൂടെ പറയുകയാണ് ജന്നാ ഷെസ്മീൻ.
തിരിച്ചുപോകാൻ കാർ കിട്ടാത്ത അവസ്ഥയിൽ ഒരു നാട്ടുകാരന്റെ സഹായം സ്വീകരിച്ച ജന്നയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത അതിക്രമമാണ്. കഴുത പുറത്തുള്ള യാത്രയിൽ കൂടെയുണ്ടായിരുന്നയാൾ അപമര്യാദയായും ലൈംഗികമായും ഉപദ്രവിക്കുകയായിരുന്നു. കരഞ്ഞുകൊണ്ടാണ് ജന്നാ ഷെസ്മീൻ വ്ലോഗ് ചെയ്തിരിക്കുന്നത്. കഴുത പുറത്ത് പോവുന്ന സമയത്ത് കൂടെയുണ്ടായിരുന്നയാൾ ചാടി കയറിയെന്നും പിന്നിലൂടെ പലതും ചെയ്തെന്നും വിഡിയോയിലൂടെ ജന്നാ ഷെസ്മീൻ പറയുന്നു.
‘എനിക്ക് എങ്ങനെ പറയണമെന്ന് അറിയില്ല, ഒറ്റക്കായിപ്പോയി, പ്രതികരിക്കാൻ എനിക്ക് കഴിഞ്ഞില്ല. ചില സമയത്ത് മാനത്തിനെക്കാൾ വലുത് ജീവനാണ്. പേടിച്ചിട്ടാണ് ആ സമയത്ത് പ്രതികരിക്കാതിരുന്നത്. അവൻ പലപ്പോഴും എന്നോട് പണം ചോദിച്ചു.’ ലോകത്ത് പല രാജ്യത്തൂടെ സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഇതുപോലെ ദുരനുഭവം ആദ്യമാണെന്നും ജന്നാ ഷെസ്മീൻ പറയുന്നു.
ഇന്ത്യൻ എംബസിയെ വിവരം അറിയിച്ചെന്നും എന്നാൽ വേണ്ട രീതിയിൽ സപ്പോർട്ട് തനിക്ക് കിട്ടിയില്ലെന്നും കൂട്ടുകാർ വിവരം അറിഞ്ഞതോടെ കേസ് കൊടുക്കാൻ തന്നോട് പറഞ്ഞുവെന്നും ജന്നാ പറയുന്നു. അതിൽ പ്രകാരം താൻ കേസ് കൊടുത്തുവെന്നും എന്നാൽ അവിടുത്തെ പോലീസ് തന്നോട് മോശമായിട്ടാണ് പെരുമാറിയതെന്നും താൻ ശരിക്കും മടുത്തുവെന്നും ജന്നാ പറയുന്നു.