സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തൃശൂരിൽ തിരി തെളിയും. രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും . കലോത്സവത്തിന് മുന്നോടിയായി തിരുവമ്പാടിയും പാറമേക്കാവും ചേർന്നൊരുക്കുന്ന മേളം അരങ്ങേറും. കിഴക്കോട്ട് അനിയന്മാരാരും പെരുവനം സതീശൻമാരാരും ഉൾപ്പെടെ 101 കലാകാരന്മാരാണ് മേളം ഒരുക്കുന്നത്. ഇനിയുള്ള അഞ്ചുനാൾ കലോത്സവത്തിന്റെ രാപ്പകലുകളാണ്. നിലവിൽ തൃശൂരാണ് ചാംപ്യൻമാർ. കലാമേളയുടെ വർണസ്പന്ദനം പ്രേക്ഷകരിലേക്കെത്തിക്കാൻ കലാനഗരിയിൽ മനോരമ ന്യൂസിന്റെ സ്റ്റുഡിയോ തുറന്നിട്ടുണ്ട്. എല്ലാ ആവേശവും ആരവങ്ങളും പ്രേക്ഷകരിലേക്കെത്തിക്കാന്‍ മനോരമ ന്യൂസ് സംഘം തയാറാണ്.
എട്ടാം തീയതിവരെ അഞ്ച് ദിവസം 25 വേദികളിലായി നടക്കുന്ന കലാമല്‍സരങ്ങളിൽ 15,000 പ്രതിഭകൾ മാറ്റുരയ്ക്കും. നാളെ രാവിലെ 10നു പാറമേക്കാവിന് എതിർവശത്ത് എക്സിബിഷൻ ഗ്രൗണ്ടിലെ ഒന്നാം വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. തൃശൂരിന്റെ പൂരപ്രൗഢിയുടെ പ്രഖ്യാപനമെന്നോണം പാണ്ടിമേളവും കുടമാറ്റവും നടക്കും. 64–ാം കലോത്സവത്തെ സൂചിപ്പിച്ച് 64 കുട്ടികൾ കുടമാറ്റത്തിൽ അണിനിരക്കും.
പൂക്കളുടെ പേരു നൽകിയ 25 വേദികളിലാണ് മല്‍സരങ്ങൾ സംഘടിപ്പിക്കുന്നത്. രാവിലെ 9നു പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് പതാക ഉയർത്തും. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ബി.കെ. ഹരിനാരായണൻ രചിച്ച സ്വാഗതഗാനം കലാമണ്ഡലത്തിലെ വിദ്യാർഥികൾ നൃത്തരൂപത്തിൽ അവതരിപ്പിക്കും. പാലക്കാട് പൊറ്റശേരി സ്കൂളിലെ വിദ്യാർഥികളാണു തീം സോങ് തയാറാക്കിയത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി, സ്വാഗതസംഘം ചെയർമാൻ മന്ത്രി കെ. രാജൻ എന്നിവരടക്കം ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.