ബലാൽസംഗക്കേസിൽ കസ്റ്റഡിയിലെടുത്ത രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് എസ്ഐടി. പത്തനംതിട്ട എ.ആര്‍. ക്യാംപില്‍നിന്ന് പുറപ്പെട്ട സംഘം തിരുവല്ലയിലെ ക്ലബ് സെവന്‍ ഹോട്ടലില്‍ എത്തിച്ച് തെളിവെടുപ്പ് തുടങ്ങി. വന്‍പൊലീസ് സന്നാഹമാണ് സുരക്ഷയ്‌ക്കൊരുക്കിയിരിക്കുന്നത്. രാഹുലിനെ മൂന്നുദിവസത്തേക്കാണ് കോടതി ഇന്നലെ കസ്റ്റഡിയില്‍ വിട്ടത്. പീഡനം നടന്ന തിരുവല്ലയിലെ സ്വകാര്യ ഹോട്ടലിലും അടൂരിലെ വീട്ടിലുമാണ് തെളിവെടുപ്പ് നടക്കുക.
പരാതിക്കാരിയുമായി രാഹുൽ ഇടപാടുകൾ നടത്തിയ മൊബൈൽ ഫോൺ കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്. തെളിവെടുപ്പിനായി കൊണ്ടുപോകുമ്പോൾ ഉണ്ടായേക്കാവുന്ന സംഘർഷ സാധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസുകാരെ വിന്യസിക്കും. അതേസമയം രാഹുൽ അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കുന്നില്ല. മൂന്നുദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കും.
കേസിന് രാഷ്ട്രീയ ലക്ഷ്യമെന്നും നിയമനടപടി പാലിക്കാതെയാണ് കേസ് രജിസ്റ്റർ ചെയ്തതെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എംഎൽഎയെ കൊണ്ട് നടന്ന് പ്രദർശിപ്പിക്കാനാണ് എസ്ഐടിയുടെ ശ്രമമെന്നും പ്രതിഭാഗംവാദിച്ചു. വാദം തള്ളിയ മജിസ്ട്രേറ്റ് അരുന്ധതി ദിലീപ് ഡിജിറ്റൽ ഉപകരണങ്ങൾ കണ്ടെത്താനുണ്ടെന്ന എസ്‌ഐടിയുടെ ആവശ്യം അംഗീകരിച്ച് പ്രതിയെ മൂന്നുദിവസം കസ്റ്റഡിയിൽ വിട്ടു. പത്തനംതിട്ട എആർ ക്യാംപിലെത്തിച്ച രാഹുൽ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല. തിരുവല്ലയിൽ പീഡനം നടന്ന സ്വകാര്യ ഹോട്ടലിലും പാലക്കാടും അടൂരിലെ രാഹുലിന്റെ വീട്ടിലും തെളിവെടുപ്പ് നടത്താനാണ് നീക്കം. ജാമ്യാപേക്ഷ തിരുവല്ല കോടതി വെള്ളിയാഴ്ച പരിഗണിക്കും.