bird-flu-2

ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങൾ ജില്ലാ ഭരണകൂടം നീക്കി. ഇതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കോഴി, താറാവ്, കാട എന്നിവയുടെ മാംസവും മുട്ടയും വിൽക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമുള്ള തടസ്സങ്ങൾ നീങ്ങി.

പക്ഷിപ്പനി ബാധിച്ച പ്രദേശങ്ങളിൽ രോഗം പടരാതിരിക്കാനായി പക്ഷികളെ കൊന്നൊടുക്കുന്ന (കള്ളിങ്) നടപടികൾ നേരത്തെ പൂർത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെ ഈ പ്രദേശങ്ങളിൽ ശാസ്ത്രീയമായ രീതിയിലുള്ള അണുനശീകരണ പ്രവർത്തനങ്ങളും വിജയകരമായി പൂർത്തിയാക്കിയതായി മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതോടെയാണ് വിപണനത്തിനുള്ള വിലക്ക് മാറ്റാൻ അധികൃതർ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ എവിടെയും പുതിയ പക്ഷിപ്പനി കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.  നിലവിൽ രോഗലക്ഷണങ്ങൾ കണ്ട മൂന്ന് സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വരാനിരിക്കുകയാണെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ENGLISH SUMMARY:

Bird flu Alappuzha restrictions have been lifted by the district administration. This allows the sale and distribution of chicken, duck, and quail meat and eggs in various parts of the district, now that culling and disinfection processes are complete.