നടിയെ അതിക്രമിച്ച കേസില്‍ ദിലീപിനെ കുറ്റവിമുക്തനാക്കി വിധി വന്നതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍. ശരിയായ തെളിവിന്റെ അടിസ്ഥാനത്തിലല്ല ദിലീപിനെ പ്രതിയാക്കിയതെന്ന് താന്‍ അന്നേ പറഞ്ഞിരുന്നെന്നും കേസുകൾ അന്വേഷിക്കേണ്ട രീതി ഇതല്ലെന്നുമാണ് സെന്‍കുമാര്‍ പറയുന്നത്.
ദിലീപിനെതിരെ വ്യാജമായ തെളിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും അടിസ്ഥാനത്തിലാണ് കേസ് അന്വേഷിക്കേണ്ടതെന്നും അദ്ദേഹം തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ദിലീപിനെ ഈ കേസുമായി ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'ഞാൻ അന്വേഷിക്കുന്ന കേസിൽ എല്ലാം ഞാൻ പറയുന്നവർ ആണ് പ്രതികൾ' എന്നല്ല പറയേണ്ടത്. അതിലെ തെളിവുകൾ എന്തെല്ലാമാണ്, അതിന്റെ അടിസ്ഥാനത്തിലാണ് കേസ് മുന്നോട്ട് പോകേണ്ടത്. കള്ള തെളിവുകൾ ഒരിക്കലും ഉണ്ടാക്കരുത്.
എന്റെ കേസന്വേഷണങ്ങളിലും ഞാൻ മേൽനോട്ടം വഹിച്ച കേസുകളിലും ഞാൻ കൃത്യമായി പാലിച്ചിട്ടുള്ളതാണ്. ഇല്ലാത്ത തെളിവ് ഉണ്ടാക്കാൻ പോലീസ് പോകരുത് എന്നാണ് അദ്ദേഹം തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ദിലീപ് പ്രതിയായി ഇപ്പോൾ വിട്ടയക്കപ്പെട്ട കേസിൽ 2017 ൽ തന്നെ ഞാൻ പറഞ്ഞതാണ് ശരിയായ തെളിവിന്റെ അടിസ്ഥാനത്തിലല്ല ദിലീപിനെ പ്രതിയാക്കിയത് എന്ന്.
കേസുകൾ അന്വേഷിക്കേണ്ട രീതി ഇതല്ല. ഒരാളെ പിടികൂടുക, അതിനു ശേഷം അയാൾക്കെതിരെ തെളിവുകൾ ഉണ്ടാക്കാൻ ശ്രമിക്കുക, അതിനുവേണ്ടി വ്യാജമായ കാര്യങ്ങൾ ഉണ്ടാക്കുക. ഇങ്ങനെയാണോ കേസ് അന്വേഷിക്കേണ്ടത്? ആദ്യം തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷിക്കേണ്ടത്. അത് ഒരു പ്രീ ഡിസ്പോസ്ഡ് കണ്ടീഷനിൽ ആയിരിക്കരുത് അന്വേഷണ തലവനും അന്വേഷണ സംഘംവും. ഓപ്പൺ മൈൻഡോട്കൂടി വേണം കേസ് അന്വേഷിക്കേണ്ടത്. ഈ കേസിൽ മാത്രമല്ല ഇനിയും പല കേസുകളിലും ഇത്തരം കാര്യങ്ങൾ പുറത്തുവരും. അതിൽ ഒന്നായിരിക്കും ആലുവയിൽ ട്രെയിനിൽ നിന്ന് ഒരു സ്ത്രീയെ പുഴയിൽ തള്ളിയിട്ടു കൊന്നു എന്ന കേസ്. നമ്മൾ പോലീസ് ഉദ്യോഗസ്ഥർ സത്യസന്ധർ ആയിരിക്കണം.
"ഞാൻ അന്വേഷിക്കുന്ന കേസിൽ എല്ലാം ഞാൻ പറയുന്നവർ ആണ് പ്രതികൾ " എന്നല്ല പറയേണ്ടത്. അതിലെ തെളിവുകൾ എന്തെല്ലാമാണ് , അതിന്റെ അടിസ്ഥാനത്തിലാണ് കേസ് മുന്നോട്ട് പോകേണ്ടത്. കള്ള തെളിവുകൾ ഒരിക്കലും ഉണ്ടാക്കരുത്.
എന്റെ കേസന്വേഷണങ്ങളിലും ഞാൻ മേൽനോട്ടം വഹിച്ച കേസുകളിലും ഞാൻ കൃത്യമായി പാലിച്ചിട്ടുള്ളതാണ് - "ഇല്ലാത്ത തെളിവ് ഉണ്ടാക്കാൻ പോലീസ് പോകരുത് ! ". ഇതാണ് എന്റെ അഭിപ്രായം. ദിലീപിനെ പറ്റി 2017 ൽ ഞാൻ പറഞ്ഞതും ഇതേ അടിസ്ഥാനത്തിലാണ്.
ഞാൻ 2017 ൽ എനിക്ക് ലഭിച്ച അറിവുകൾ വെച്ച് ഇതേ അഭിപ്രായം പറഞ്ഞിരുന്നു. അന്ന് ദിനേന്ദ്ര കശ്യപും , സുദർശനും (എസ് പി ) മാത്രമേ എന്നോട് സംസാരിച്ചിട്ടുള്ളു. മറ്റ് സീനിയർ ഓഫീസർമാർ ആരും എന്നോട് സംസാരിച്ചിട്ടില്ല കാരണം ഞാൻ സ്റ്റേറ്റ് പോലീസ് ചീഫ് ആയി 2 മാസത്തേക്കു മാത്രം തിരിച്ചു വന്നതുകൊണ്ട് ( 3 മാസം ഉണ്ടെങ്കിലേ സി ആർ എഴുതാൻ പറ്റുള്ളൂ ). എന്നിരുന്നാലും കേസ് ഇങ്ങനെയാണെന്ന് അന്ന് തന്നെ എനിക്ക് മനസ്സിലായി. അതുവരെയുള്ള തെളിവുകളിൽ ദിലീപിനെ ഈ സംഭവവുമായി ബന്ധിപ്പിക്കുന്നത് ഒന്നും കണ്ടെത്തിയിരുന്നില്ല. Relevent & admissible evidence. സത്യസന്ധതയ്ക്കല്ല സ്വന്തം പ്രാമാണ്യത്തിനാണ് പ്രാധാന്യം എന്ന് വിശ്വസിക്കുന്ന ചില ഓഫീസർമാർ ഉണ്ട്. അതുകൊണ്ടാണ് പല കേസുകളും ഇങ്ങനെയാകുന്നത്.