പാലക്കാട്ട് നിർമ്മിക്കാനിരിക്കുന്ന സാനിറ്ററി ലാൻഡ് പദ്ധതിയിൽ ആശയക്കുഴപ്പം. പ്രാരംഭ നടപടികൾ പോലും തുടങ്ങിയില്ലെന്ന് അധികൃതർ പറയുമ്പോഴും മലമ്പുഴയ്ക്ക് സമീപം ഭൂമി ഏറ്റെടുക്കൽ നീക്കം അന്തിമഘട്ടത്തിൽ തെളിയിക്കുന്ന രേഖകൾ പുറത്തുവന്നു. ജില്ലാ കളക്ടർ നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഭൂമി ഏറ്റെടുക്കുന്നത് നിയമവിരുദ്ധമായാണെന്നും ലാൻഡ് ഫിൽ വിരുദ്ധ സമിതി പറഞ്ഞു.
മലമ്പുഴ ഡാമിനടുത്തു പുതുശ്ശേരി പഞ്ചായത്തിലാണ് സയന്റിഫിക് ലാൻഡ് ഫില്ലിങ് എന്ന മാലിന്യ സംസ്കരണ കേന്ദ്രം തുടങ്ങാൻ സർക്കാർ ഒരുങ്ങുന്നത്. മേഖലയിലെ 13.1 ഹെക്ടർ ഭൂമി ഇതിനായി ഏറ്റെടുക്കാനാണ് നീക്കം. നടപടി ദ്രുതഗതിയിൽ മുന്നോട്ട് പോകുമ്പോഴും ഭൂമി കണ്ടെത്തിയിട്ട് പോലുമില്ലെന്നറിയിച്ചു രഹസ്യമായി നീങ്ങുകയാണ് അധികൃതർ. അതിനിടെ സർക്കാർ ക്രമവിരുദ്ധമായാണ് ഭൂമി ഏറ്റെടുക്കുന്നതെന്ന ആരോപണവും ഉയർന്നു
നിലവിലുള്ള നിയമപ്രകാരം നെഗോഷ്യബിൾ പർച്ചേസ് മുഖേന ഭൂമി ഏറ്റെടുക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ 2025 മാർച്ച് 20 നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഇതിനു വിരുദ്ധമായ നീക്കമാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും ആരോപണമുണ്ട്. അതിനിടെ പദ്ധതിയെ സംബന്ധിച്ചു പഞ്ചായത്തിന് അറിവില്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകളും പുറത്തുവന്നു. 2023 മാർച്ച് എപ്രിൽ മാസങ്ങളിലായി തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ജില്ലാകലക്ടർ , പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, സെക്രട്ടറി എന്നിവർ പദ്ധതി സംബന്ധിച്ച കത്തിടപാടുകളുടെ പകർപ്പാണ് പുറത്തുവന്നത്. വിഷയത്തിൽ പ്രതിഷേധം ശക്തമാകുന്നുണ്ട്..