ആഗോള അയ്യപ്പ സംഗമത്തിലെ റജിസ്ട്രേഷന് വിചിത്ര മാനദണ്‌ഡവുമായി ദേവസ്വം ബോർഡ്. രജിസ്ട്രേഷൻ 5000 അടുത്തതോടെയാണ് സ്ക്രീനിങ്. 3000 പേർക്കാണ് പങ്കെടുക്കാൻ അവസരം. വിർച്വൽ ക്യൂവിലും നിയന്ത്രണം ഏർപ്പെടുത്തി. അതേസമയം സുപ്രീം കോടതിയിൽ ദേവസ്വം ബോർഡ് അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് തടസ്സഹർജി നൽകി.
അയ്യപ്പ സംഗമത്തിന് യഥാർത്ഥ ഭക്തരെ മാത്രമേ പങ്കെടുപ്പിക്കൂ എന്നാണ് ദേവസ്വം ബോർഡ് വാദം. തുടർച്ചയായി കഴിഞ്ഞ മൂന്നുവർഷം വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത് ശബരിമല ദർശനം നടത്തിയവർക്ക് മാത്രമേ സംഗമത്തിൽ പങ്കെടുക്കാൻ കഴിയൂ. 3000 പേർക്ക് ഇരിക്കാവുന്ന പന്തലാണ് പമ്പയിൽ ഒരുങ്ങുന്നത്. റജിസ്ട്രേഷൻ 5000 തൊട്ടതോടെയാണ് കർശന സ്ക്രീനിങ്. ഇതോടെ മുൻപ് വർഷങ്ങളോളം മല ചവിട്ടിയവർ വരെ പുറത്തിരിക്കേണ്ടി വരും.
കന്നിമാസ പൂജയ്ക്ക് 19നും 20നും വെർച്വൽ ക്യൂ സ്ലോട്ട് 10,000 തീർഥാടകർക്കു മാത്രമായി ചുരുക്കി. സംഗമത്തിന് എത്തുന്നവർക്ക് ദർശന സൗകര്യം ഒരുക്കാനാണിത്. കൂടാതെ, സന്നിധാനത്ത് മാസപൂജ തൊഴാൻ എത്തുന്ന തീർഥാടകരുടെ താമസ സൗകര്യത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം സുപ്രീംകോടതിയിൽ ദേവസ്വം ബോർഡ് അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് തടസ്സ ഹർജിനൽകി. അയ്യപ്പ സംഗമം അനുവദിക്കരുത് എന്ന സ്വകാര്യ ഹർജികളിലാണ് ദേവസ്വം ബോർഡും ഇടപെട്ടത്. തങ്ങളുടെ വാദം കൂടി പരിഗണിക്കാതെ വിധി പറയരുത് എന്നാണ് ഹർജികളിലെ ആവശ്യം.