സിപിഎം അംഗവും യു.കെ വ്യവസായിയുമായ രാജേഷ് കൃഷ്ണയ്‌ക്കെതിരായി ചെന്നൈയിലെ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് പിബിയ്ക്ക് നല്‍കിയ കത്ത് പുറത്തുവന്നതിന് പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി മുഹമ്മദ് ഷര്‍ഷാദിന്‍റെ മുന്‍ ഭാര്യ പി.ടി. റത്തീന രംഗത്ത്. മാധ്യമങ്ങൾ ചർച്ച ചെയ്യുന്ന 'ചെന്നൈയിലെ വ്യവസായി ' ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന കത്ത് നാടകത്തിലെ തന്റെ റോളിനെ കുറിച്ച് കുറെയധികം ആഖ്യാനങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് ഇതെഴുതുന്നതെന്ന് അവര്‍ കുറിച്ചു.

ഈ കാണുന്ന വർത്തകളൊക്കെയും ഞാനും ഈ ‘ വ്യവസായിയും ‘തമ്മിലുള്ള കുടുംബ വഴക്കും വ്യക്തി വൈരാഗ്യവുമായി ബന്ധപെട്ടു കിടക്കുന്നവയായതുകൊണ്ടും കൂടിയാണ് ഈ പോസ്റ്റ്. എന്നെ നാറ്റിക്കും, സരിതയെയും സ്വപ്നയേയും പോലെ എന്നെയും മാധ്യമങ്ങളെ കൊണ്ട് വേട്ടയാടിക്കും , ചുറ്റുമുള്ള ആളുകളെ അകറ്റും , സിനിമ കിട്ടാത്ത അവസ്ഥയുണ്ടാക്കും , നാട്ടിൽ ഇറങ്ങാൻ പറ്റാത്ത പരുവത്തിലാക്കും എന്നൊക്കെ ഭീഷണികൾ എനിക്ക് നിരന്തരം കിട്ടാറുണ്ട് . വോയ്‌സ് ‌മെസ്സേജുകൾ അടക്കം ഞാൻ കോടതിയിൽ കൊടുത്തിട്ടുണ്ട്. ഗാർഹിക പീഡനത്തിൽ കോടതി ശിക്ഷിച്ച, പോലീസ് നോണ്‍ ബെയ്‌ലബിള്‍ കുറ്റം ചാർത്തിയിട്ടുള്ള പ്രതിയാണ് ഈ 'വ്യവസായി '. നിരന്തരമായ, ശാരീരിക മാനസിക സാമ്പത്തിക പീഡനത്തെ തുടർന്ന് ഈ പറയുന്ന വ്യക്തിയുമായുള്ള ബന്ധം ഏകദേശം 2020 കാലഘട്ടത്തിൽ ഞാൻ അസാനിപ്പിച്ചതാണ്.

തുടർന്നും മാനസികമായി ടോർച്ചർ ചെയ്തു സിനിമ ഇല്ലാതാക്കാൻ ശ്രമിച്ചപ്പോൾ 2021 മാർച്ചിൽ കോടതി പ്രൊട്ടക്ഷൻ ഓർഡർ തന്നതിന് ശേഷമാണ് എന്റെ ആദ്യ സിനിമ ഷൂട്ട് ചെയ്യുന്നത്. അന്ന് തുടങ്ങിയ നിയമ പോരാട്ടങ്ങളിൽ ഒരിക്കൽ പോലും ഇയാൾ കോടതിയെ അനുസരിക്കുകയോ കോടതി നിർദ്ദേശങ്ങൾ പാലിക്കുകയോ ചെയ്തിട്ടില്ല. ഇയാൾ എന്റെ പിതാവിനെ ഗ്യാരന്റർ ആക്കി ഒരു ലോൺ എടുത്തു. അത് അടക്കാതെ അടച്ചെന്നു പറഞ്ഞു കബളിപ്പിച്ചു. പിന്നീട് ഗ്യാരന്റർ എന്റെ പിതാവായതിനാൽ എന്റെ കുടുംബ വീട് ജപ്തി നടപടിയിലേക്കു എത്തി. 2 കോടി 65 ലക്ഷം രൂപ അടക്കണം. ഈ പറയുന്ന വ്യവസായി ഫോൺ ഓഫ് ചെയ്ത് മുങ്ങി. ഏതൊരാളെ പോലെ ഞാനും കരഞ്ഞു, അന്ന് മന്ത്രിയായിരുന്ന തോമസ് ഐസക് സാറിനെ കണ്ടു.

ജപ്തി നടപടി തല്‍ക്കാലം നിർത്തി എനിക്ക് കുറച്ചു സമയം സാവകാശം വാങ്ങി തന്നു. പക്ഷെ വ്യവസായി അടച്ചില്ല. സമ്മർദത്തിൽ ആയെന്നു കണ്ടപ്പോൾ എനിക്കെതിരെ അവിഹിത ബന്ധം ആരോപിച്ചു. ഞാൻ ലോൺ അടക്കാൻ ഓടി നടക്കുമ്പോൾ അയാൾ ആ സമയം എന്റെ സിനിമ പൊളിക്കാനും അവിഹിത കഥകൾ ഉണ്ടാക്കാനും നടന്നു. പണമടച്ചു ജപ്തി ഒഴിവാക്കിയപ്പോൾ ആ ബാങ്കിനെതിരെ ഇയാൾ പരാതി കൊടുത്തു. ഈ പണം എന്റെ സ്വർണവും സ്ഥലവും വിറ്റും എന്റെ കുടുംബവും സുഹൃത്തുക്കളും ചേർന്ന് ഉണ്ടാക്കിയതുമാണ്. എന്റെ അക്കൗണ്ട് പരിശോധിച്ചാൽ അറിയാമല്ലോ. കോടതിയിൽ നില നിന്നിരുന്ന ഡൊമസ്റ്റിക് വയലൻസ് കേസിൽ ഇയാൾ ക്രോസിന് ഹാജരായില്ല. കേസ് പിൻവലിച് പറയുന്നത് അനുസരിച്ചില്ലേൽ വർഗീയ കലാപം ഉണ്ടാക്കും അതോടെ നാട്ടുകാർ എന്നെ ശരിയാക്കുമെന്നു ഭീഷണിപ്പെടുത്തി.

കോടതി നിർദ്ദേശങ്ങൾ അനുസരിക്കാതെ വിധി വരുന്നതിനു ഏതാനും മാസങ്ങൾക്കു മുൻപ് അയാൾ ഒരു യൂട്യൂബ് ചാനലിന് ഇന്റർവ്യൂ കൊടുത്തു. മമ്മൂക്കയെ അവഹേളിച്ചു. പക്ഷെ ബോധമുള്ള മലയാളികൾ അത് പുച്ഛിച്ചു തള്ളി, മീഡിയ ഏറ്റെടുത്തില്ല. ഇയാൾ എത്രത്തോളം ക്രൂരനാണ് എന്ന് കോടതിക്ക് നേരിട്ട് ബോധ്യപ്പെട്ടു. 2024 നവംബർ 29 ന് എനിക്ക് അനുകൂലമായി വിധി വന്നു. എനിക്കെതിരെയോ ബന്ധുക്കൾക്കോ കൂടെ ജോലി ചെയ്യുന്നവർക്ക് എതിരെയോ നേരിട്ടോ സോഷ്യൽ മീഡിയ വഴിയോ ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയോ ഒരു തരത്തിലും മോശമായ പരാമർശങ്ങൾ ഉണ്ടാവരുത് എന്ന് കോടതി നിർദ്ദേശിച്ചു. അത് ഉറപ്പു വരുത്താൻ പൊലീസിനെ ചുമതലപ്പെടുത്തുകയും ചെയ്തു. കൂടാതെ എനിക്ക് 2 കോടി 20 ലക്ഷം രൂപയും ആറു മാസത്തിനകം തിരിച്ചു തരാൻ ഉത്തരവാക്കി. എന്നാൽ ഇത് വരെ അയാൾ ഇതൊന്നും പാലിച്ചിട്ടില്ല. കൂടാതെ കുടുംബ കോടതിയിൽ ഞാൻ കൊടുത്ത ഡിവോഴ്സ് കേസ് 2024 നവംബറിൽ ഡിവോഴ്സ് അനുവദിച്ചു വിധി വന്നു.

അതിനോടൊപ്പം തന്നെ കോടതി എനിക്ക് കുട്ടികളുടെ സമ്പൂർണ കസ്റ്റഡിയും അനുവദിച്ചു തന്നു. ആ കുഞ്ഞുങ്ങൾക്കു അവകാശപ്പെട്ട ജീവനാംശം പോലും കൊടുക്കാത്തയാളാണ് ഈ 'വ്യവസായി '. കുഞ്ഞുങ്ങളുടെ ഐഡി കാർഡുകൾ പാസ്പോർട്ട് എല്ലാം തിരിച്ചു തരാൻ കോടതി നിരന്തരമായി ആവശ്യപ്പെട്ടിട്ടും അയാൾ തന്നിട്ടില്ല. പക്ഷെ ഇന്നിതുവരെ ഇതൊന്നും പാലിക്കപ്പെടുന്നില്ല എന്ന് മാത്രമല്ല എന്നെയും കുടുബത്തെയും സുഹൃത്തുക്കളെയും ഇയാൾ നിരന്തരം അവഹേളിച്ചു കൊണ്ടിരിക്കുകയാണ്. ഇയാൾക്കെതിരെ രാജേഷ് കൃഷ്ണ കേസ് കൊടുത്തപ്പോൾ എന്റെ സഹോദരിയെ കുറിച്ച് മോശമായ കഥകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതൊക്കെയും തെളിവുകളായുണ്ട്. ഇപ്പോഴത്തെ ഈ പുതിയ ഡ്രാമ എന്തിനാണെന്ന് മനസ്സിലാവുന്നില്ല. എന്നെ നാട്ടുകാർക്കിടയിൽ ഇട്ട് കൊടുത്തു ദ്രോഹിക്കാൻ ആവണം.

ആദ്യം സിനിമ വച്ച് ഒരു ട്രയൽ നോക്കി ഏറ്റില്ല, അപ്പോൾ ആരോ ഉപദേശിച്ച ബുദ്ധിയാവണം പാർട്ടിയെ കുറിച്ച് പറഞ്ഞാൽ മീഡിയ വീട്ട് പടിക്കൽ വരുമെന്ന്. ഏതായാലും ഞാൻ കഴിഞ്ഞ തവണ കൊടുത്ത ഒരു കേസിൽ ഇയാൾക്കെതിരെ എഫ്ഐആര്‍ ഇട്ടിരുന്നു. നോണ്‍ ബെയ്ലബിള്‍ ഒഫൻസ് ആണ്. ആ കേസിൽ അയാൾ ഹാജരായിട്ടില്ല. വിവാഹമോചനം ചെയ്തിട്ടും പ്രൊട്ടക്ഷൻ ഓർഡർ ഉണ്ടായിട്ടും എനിക്ക് ഇപ്പോഴും ഇയാളെ കൊണ്ട് ഉപദ്രവമാണ്. ‘വ്യവസായി ‘ എന്ന് പറയുന്നത് പോലും നാളെ ഫണ്ട് തട്ടിക്കാനുള്ള മാർഗം മാത്രമാണ്. എന്താണ് വ്യവസായം ?? ആരെങ്കിലും തുടങ്ങുന്ന വ്യവസായത്തിൽ ജോലിക്കു നിന്ന് , അവരുടെ മാർക്കറ്റ് മനസ്സിലാക്കി ആരെയെങ്കിലും പറ്റിച് ഫണ്ടുണ്ടാക്കി അതെ വ്യവസായം തുടങ്ങും. ഫണ്ട് തീരുമ്പോ അടുത്ത കമ്പനിയിൽ പോകും. ആവർത്തിക്കും. ഇയാൾ സാമ്പത്തികമായി എന്ന മാത്രമല്ല പറ്റിച്ചിട്ടുള്ളത്. ഇയാൾ സാമ്പത്തികമായി വലിയ തോതിൽ പറ്റിച്ച ആളുകൾ ചെന്നൈയിലും ദുബായിലും പാലക്കാടും മലപ്പുറത്തും കോഴിക്കോടും കൊച്ചിയിലും ഉണ്ട്. പലരും അത് അറിയിച്ചിട്ടുമുണ്ട്. അവരെ പറ്റിച്ച പോലെ ഇനിയും കള്ള കഥകൾ പറഞ്ഞു കൂടുതൽ പേരെ പറ്റിക്കും. പറ്റിക്കപ്പെട്ടവർ ആരെങ്കിലും ഇനിയും ഉണ്ടെങ്കിൽ അവരോടാണ്, ആ പണം പോയതാണ് കിട്ടുമെന്ന് പ്രതീക്ഷിക്കണ്ട. നിയമപരമായി മുന്നോട്ട് പോകുക.

എനിക്ക് ഒരു കള്ളപ്പണ ഇടപാടുമില്ല. എന്നെ ആരും തട്ടിക്കൊണ്ട് പോയിട്ടുമില്ല, എനിക്ക് ഗോവിന്ദൻ മാഷിനെയോ അദ്ദേഹത്തിന്റെ മകനെയോ പരിചയമില്ല. ചില പെൺകുട്ടികൾ എന്തിനാണ് ആത്മഹത്യ ചെയ്യുന്നത് ഡിവോഴ്സ് ചെയ്താൽ പോരെ എന്ന ചോദ്യത്തിനുള്ള ഉത്തരം ഞാനാണ് ! ഞാൻ ഇയാളുടെ ടോർച്ചർ സഹിക്ക വയ്യാതെ ഡിവോഴ്സ് ചെയ്തതാണ്. പൊരുതി ജീവിക്കുന്നവരെ ഇയാളെ പോലുള്ളവർ നിരന്തരം ദ്രോഹിച്ചു കൊണ്ടിരിക്കും. കൊല്ലാക്കൊല ചെയ്യുക എന്ന് കേട്ടിട്ടില്ലേ, . ചിലർ തളർന്ന് ചത്ത് കളയും. ഇപ്പോൾ ഞാൻ സുരക്ഷിതയല്ല. അടുത്ത കോടതി വിധിക്കായി കാത്തിരിക്കുകയാണ്. കോടതി വിധിച്ച പണം ഉടനടി ഈ വ്യവസായിയിൽ നിന്ന് കോടതി വാങ്ങി തരുമെന്ന് വിചാരിക്കുന്നു. എനിക്കും മക്കൾക്കും കോടതി നിർദ്ദേശിച്ച സംരക്ഷണം ഉറപ്പു വരുത്താൻ പൊലീസ് തയ്യാറാവണം. എന്നെ വേട്ടയാടി, ഞാൻ ആത്ഹമഹത്യ ചെയ്തു നിങ്ങൾക്ക് ദുഃഖം ആചരിക്കാൻ അവസരം തരുമെന്ന് കരുതണ്ട. താനും മക്കളും ഇവിടെ ഇങ്ങനൊക്കെ തന്നെ ഉണ്ടാകുമെന്ന് പറഞ്ഞാണ് ദീര്‍ഘമായ കുറിപ്പ് അവസാനിപ്പിക്കുന്നത്.

2022-ഓടെ സിപിഎമ്മിൽ ഒറ്റപ്പെട്ട രാജേഷ് കൃഷ്ണയ്ക്ക് പിന്നീട് സംസ്ഥാനസെക്രട്ടറി എംവി ഗോവിന്ദന്റെ പിന്തുണ കിട്ടിയെന്ന ആരോപണവുമായാണ് മുഹമ്മദ് ഷർഷാദ് രംഗത്തെത്തിയത്. രാജേഷ് കൃഷ്ണയെ പരിചയപ്പെടുത്തിയത് ശ്യാംജിത്താണ്. തന്റെ മുൻഭാര്യക്ക്‌ സിനിമയുമായി ബന്ധപ്പെട്ടുള്ള പ്രശ്നം ഒതുക്കിത്തീർക്കാൻ വേണ്ടിയാണ് രാജേഷ് കൃഷ്ണ, ശ്യാമുമായി ബന്ധപ്പെട്ട് വരുന്നതെന്നും, അത് തന്റെ കുടുംബജീവിതത്തെവരെ ബാധിച്ചുവെന്നുമാണ് മുഹമ്മദ് ഷർഷാദ് പറയുന്നത്. ഇതിന് മറുപടിയായണ് പി.ടി.റത്തീന ഫെയ്സ്ബുക്ക് പോസ്റ്റുമായെത്തിയത്.

ENGLISH SUMMARY:

Ratheena PT's facebook post reveals allegations against her ex-husband, Muhammad Shershad. She details domestic violence, financial fraud, and continuous harassment, stating that despite court orders, he continues to torment her and her family.