സിനിമാതാരം കുഞ്ചാക്കോ ബോബനെതിരെ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സരിൻ ശശി. ജയിലിലേക്കാൾ മികച്ച ഭക്ഷണം കൊടുക്കേണ്ടത് സ്കൂളിലാണെന്ന് എന്ന കുഞ്ചാക്കോ ബോബന്റെ പരാമർശത്തിലാണ് വിമർശനം. താരം ഉമ്മൻചാണ്ടിയുടെ ഭരണത്തിന്റെ ആലസ്യത്തിലാണ്, ആ കാലമൊക്കെ കഴിഞ്ഞു. ഇപ്പോൾ സ്കൂളിൽ ബിരിയാണിയും ഫ്രൈഡ് റൈസുമാണ്. ഹാങ്ങോവറിൽ നിന്ന് പുറത്തുവന്ന നാട് ഒക്കെ കാണൂയെന്നും സരിൻ കുറിപ്പില്‍ പറഞ്ഞു.
തൃക്കാക്കര മണ്ഡലത്തിലെ സ്‌കൂള്‍ കുട്ടികള്‍ക്കായി ഉമാ തോമസ് എംഎല്‍എ തുടങ്ങിയ പ്രഭാതഭക്ഷണം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴായിരുന്നു കുഞ്ചാക്കോ ബോബന്‍റെ പ്രസ്താവന. വിദ്യാലയങ്ങളില്‍ ലഭിക്കുന്നതിനേക്കാള്‍ നല്ല ഭക്ഷണം ഇപ്പോള്‍ ജയിലുകളില്‍ തടവുകാരാണ് കഴിക്കുന്നതെന്നും അത് മാറ്റം വരേണ്ട വിഷയമാണെന്നും നടന്‍ പറഞ്ഞിരുന്നു. കുറ്റവാളികളെ വളര്‍ത്താനല്ല, കുറ്റമറ്റവരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടതെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.
പിന്നാലെ താരത്തിന് മറുപടിയുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയും രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചഭക്ഷണ സമയത്ത് സന്ദര്‍ശനം നടത്താന്‍ കുഞ്ചാക്കോ ബോബനെ ക്ഷണിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. കുഞ്ചാക്കോ ബോബനൊപ്പം താനും വരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം