ഓണത്തിന് റേഷന്‍കടകള്‍ വഴി അധിക അരി നല്‍കും. വെള്ള, നീല റേഷൻ കാര്‍ഡുടമകള്‍ക്ക് പത്ത് കിലോ അരി നല്‍കാന്‍ മൂന്നുമാസത്തെ അരി മുന്‍കൂട്ടി വാങ്ങാനാണ് നീക്കം. ഓണത്തിന് മലയാളിക്ക് അധിക അരി നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് എടുത്തതിനാലാണ് സംസ്ഥാന സര്‍ക്കാര്‍ മറുവഴി തേടുന്നത്.
മലയാളികള്‍ക്ക് സമൃദ്ധമായ ഓണം ആഘോഷിക്കാന്‍ അധിക അരി തേടി ഭക്ഷ്യമന്ത്രി കേന്ദ്രത്തെ സമീപിച്ചിരുന്നു. അരിയില്ലെന്ന് പറഞ്ഞ് കേന്ദ്രം മടക്കിയെങ്കിലും വെള്ള, നീല വിഭാഗങ്ങളിൽ വരുന്ന 53 ലക്ഷം മുൻഗണനേതര വിഭാഗ കാര്‍ഡുടമകള്‍ക്ക് ഓണക്കാലത്ത് പത്ത് കിലോ അരി അധികം നല്‍കാനാണ് ഭക്ഷ്യവകുപ്പിന്റെ ശ്രമം. 10 രൂപ 90 പൈസയെയുള്ളു ഒരു കിലോ അരിക്ക്. അധിക അരിക്കായി ഭക്ഷ്യവകുപ്പ് പ്രയോഗിക്കുന്നത് അരി സംഭരണത്തിലെ പഴുത് തന്നെയാണ്. അടുത്തമൂന്നുമാസത്തേക്കുള്ള അരിവിഹിതം ഒരുമിച്ച് വാങ്ങിയാണ് ഓണത്തിന് അധിക അരി നല്‍കുക. ഫുട് കോര്‍പ്പറേഷനില്‍ നിന്ന് ഒ.എം.എസ്.സ്കീം വഴി ഗുണമേന്മയുള്ള അരി ലഭിച്ചാല്‍ സബ്സിഡി നിരക്കില്‍ സപ്ളൈക്കോ വഴി നല്‍കാനും നടപടി തുടങ്ങി. അങ്ങനെയെങ്കില്‍ 23, 24 രൂപയ്ക്ക് സപ്ളൈക്കോ വഴി ഗുണമേന്മയുള്ള അരി ലഭിക്കും.
മുന്‍വര്‍ഷത്തെ പോലെ മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കും ഓണക്കിറ്റ് ഇത്തവണ വിതരണംചെയ്യും. ആകെ ആറുലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 40 കോടി രൂപയുടെ ചെലവാണ് സര്‍ക്കാരിനുണ്ടാവുക.