കൊച്ചി തീരത്തിന് സമീപം കപ്പൽ മുങ്ങിയതിലെ ദുരൂഹതകൾ നീക്കണമെന്ന് മത്സ്യത്തൊഴിലാളികൾ. സമഗ്രമായ അന്വേഷണം നടത്തി, കപ്പൽ മുങ്ങാനുണ്ടായ യഥാർത്ഥ കാരണം കണ്ടുപിടിക്കണം. നിലവിൽ പ്രഖ്യാപിച്ച നഷ്ടപരിഹാരം മത്സ്യത്തൊഴിലാളികളെ അപമാനിക്കുന്നതിനു തുല്യമാണെന്നും ആക്ഷേപമുണ്ട്.
എം എസ് സി എൽസ -ത്രി കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കൃത്യമായ വിവരങ്ങൾ നൽകാത്തതിൽ അതൃപ്‌തി പരസ്യമാക്കി മത്സ്യത്തൊഴിലാളികൾ. കേന്ദ്രസർക്കാർ നിർണയിച്ച ദൂരപരിധിയിൽ നിന്ന് മാറി യാത്ര ചെയ്ത കപ്പലിന്റെ ക്യാപ്റ്റനെതിരെ നിയമനടപടി സ്വീകരിക്കാത്തത് ദുരൂഹമാണ്.
മത്സ്യബന്ധനത്തിനു നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച 1000 രൂപ തുച്ഛമാണെന്നും ധനസഹായം അടിയന്തരമായി വർദ്ധിപ്പിക്കണമെന്നും മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നു.
കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട ലഭ്യമായ എല്ലാ വിവരങ്ങളും ജനങ്ങളെ അറിയിക്കണമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി സർക്കാറിനോട് നിർദേശിച്ചിരുന്നു. സംഭവത്തിൽ, ദേശീയ ഗ്രീൻ ട്രൈബ്യൂണൽ സ്വമേധയാ കേസ് എടുത്തിട്ടുണ്ടെന്ന് ആയിരുന്നു സർക്കാർ കോടതിയെ അറിയിച്ചത്.