സംഘർഷത്തിന്‍റെ ഭയപ്പാടിൽ നിന്നും ഡൽഹിയിൽ തിരിച്ചെത്തിയ ആശ്വാസത്തിൽ ജമ്മു , ജലന്ധർ ലവ്ലി പ്രഫഷണൽ തുടങ്ങിയ സർവകലാശാലകളിലെ മലയാളി വിദ്യാർഥികൾ. ഇനിയും തിരിച്ചുവരാൻ ഉള്ളവരുടെ കാര്യത്തിൽ ആശങ്ക തുടരുകയാണ്. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി സംസാരിച്ച് തിരിച്ചു വരാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് കെ.സി.വേണുഗോപാൽ എംപി അറിയിച്ചു.
ജീവൻ കയ്യിൽ പിടിച്ച നിമിഷങ്ങൾ. സ്ഫോടന ശബ്ദങ്ങൾക്കിടെ ഇരുട്ടിൽ തള്ളിനീക്കിയ രാത്രികൾ. സുരക്ഷിതയിടങ്ങളിലേക്ക് മാറാനുള്ള നെട്ടോട്ടം. ഇതെലൊം മറികടന്ന് സംഘർഷ പ്രദേശങ്ങളിലുള്ള ഭൂരിഭാഗം പേരും ഡൽഹിയിലെത്തി. അതേസമയം പരീക്ഷകളിലും തുടർപഠനത്തിലും വ്യക്തമായ ഉത്തരം തേടി ഹോസ്റ്റലുകളിൽ തുടർന്നവർ ജമ്മുകശ്മീരിലും ജലന്ധറിലുമായി കുടുങ്ങിക്കിടപ്പുണ്ട്.
ഇവരുടെ പരാതികളിൽ അടിയന്തര നടപടി തേടിയാണ് കെസി വേണുഗോപാൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി സംസാരിച്ചത്. താമസസ്ഥലത്ത് നിന്നും റെയിൽവേ സ്റ്റേഷനുകളിലേക്ക് ബസുകൾ ഒരുക്കാം എന്നാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്. ജമ്മുകശ്മീരിൽ നിന്ന് കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യം കേന്ദ്രസർക്കാരിനോടും കെസി വേണുഗോപാൽ ഉന്നയിച്ചു. ഉയരുന്ന പരാതികൾ പരിശോധിച്ച് സംസ്ഥാന സർക്കാർ ഉചിതമായ നടപടി സ്വീകരിക്കുന്നുണ്ടെന്ന് ജോൺ ബ്രിട്ടാസും പ്രതികരിച്ചു.
ഡൽഹിയിൽ തിരിച്ചെത്തിയവരിൽ ഏതാനും കുടുംബങ്ങളും ഉണ്ട്. കേരള ഹൗസിലും എംപി മാരുടെ വസതികളിലും പാർട്ടി ഓഫീസുകളിലുമൊക്കെയായാണ് ഇവർക്ക് താമസ സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുള്ളത്. ഡൽഹിയിൽ നിന്നും സന്തോഷത്തോടെ സ്വദേശങ്ങളിലേക്ക് തിരിക്കുമ്പോഴും സംഘർഷപ്രദേശങ്ങളിലെ പ്രിയപ്പെട്ടവരെ കുറിച്ചും ഇതുവരെ തങ്ങളെ സംരക്ഷിച്ച ഗ്രാമീണരെ കുറിച്ചുമാണ് ഇവരുടെ ചിന്ത.