.
ഷൂട്ടിങ് പരിശീലകന്‍ ദ്രോണാചാര്യ സണ്ണി തോമസ് കോട്ടയം ഉഴവൂരില്‍ അന്തരിച്ചു. 85 വയസായിരുന്നു. 19 വര്‍ഷം ഇന്ത്യന്‍ ഷൂട്ടിങ് ടീമിന്റെ മുഖ്യ പരിശീലനകനായിരുന്നു. ഒളിംപിക്സ് ഷൂട്ടിങ്ങില്‍ സ്വര്‍ണ, വെള്ളി മെഡലുകള്‍ നേടിയത് സണ്ണിതോമസ് പരിശീലകനായിരുന്ന കാലത്താണ്. അഞ്ചുതവണ ഷൂട്ടിങ്ങില്‍ സംസ്ഥാന ചാംപ്യനും 1976ല്‍ ദേശീയ ചാംപ്യനുമായിരുന്നു സണ്ണിതോമസ്.
കോട്ടയം തിടനാട് മേക്കാട്ട് കെ.കെ.തോമസിന്റെയും മറിയക്കുട്ടിയുടെയും മകനായി 1941 സെപ്റ്റംബർ 26നാണ് സണ്ണി തോമസിന്റെ ജനനം. ഷൂട്ടിങ്ങിൽ ഇന്ത്യ നേടിയ മെഡൽത്തിളങ്ങൾക്കു പിന്നിൽ ഇന്ത്യൻ ഷൂട്ടിങ് ടീമിന്റെ പ്രധാന പരിശീലകനായിരുന്ന സണ്ണി തോമസിന്റെ അധ്വാനവും അർപ്പണവുമുണ്ട്. 2004ൽ ആതൻസ് ഒളിംപിക്സിൽ രാജ്യവർധൻ സിങ് റാത്തോഡ് വെള്ളി നേടിയപ്പോൾ ഇന്ത്യയുടെ ഒളിംപിക് ചരിത്രത്തിലെ ആദ്യ വ്യക്തിഗത വെള്ളി മെഡലായി അത്.
2008ലെ ബെയ്ജിങ് ഒളിംപിക്സിൽ അഭിനവ് ബിന്ദ്ര സ്വർണമണിഞ്ഞപ്പോൾ അത് ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണമായി. 2012ലെ ലണ്ടൻ ഒളിംപിക്സിൽ വിജയകുമാർ വെള്ളിയും ഗഗൻ നാരങ് വെങ്കലവും നേടിയപ്പോഴും സണ്ണി തോമസിലെ പരിശീലകന് അംഗീകാരമെത്തി. ഏഷ്യൻ ഗെയിംസുകളിൽ 29 മെഡലുകളും കോമൺ വെൽത്ത് ഗെയിംസിൽ 95 മെഡലുകളും സണ്ണി തോമസിന്റെ കുട്ടികൾ വെടിവച്ചിട്ടു. ലോകകപ്പിലെ നേട്ടങ്ങൾ അൻപതോളം. 1965ൽ കോട്ടയം റൈഫിൾ ക്ലബ്ബിൽ ചേർന്നതാണു വഴിത്തിരിവായത്. 5 തവണ അദ്ദേഹം സംസ്ഥാന ചാംപ്യനായി. 76ൽ ദേശീയ ചാംപ്യൻ . 1993 മുതൽ പരിശീലകനായി.
കോട്ടയം സിഎംഎസ് കോളജിലായിരുന്നു വിദ്യാഭ്യാസം. ഉഴവൂർ സെന്റ് സ്റ്റീഫൻസിൽ ഇംഗ്ലിഷ് അധ്യാപകനായി ചേരും മുൻപു തേവര സേക്രഡ് ഹാർട്ട് കോളജിലും പഠിപ്പിച്ചു. ഉഴവൂർ കോളജിലെ ബോട്ടണി വിഭാഗം മേധാവിയായിരുന്ന പ്രഫ.കെ.ജെ.ജോസമ്മയാണ് ഭാറ്യ. മക്കളിൽ മനോജ് സണ്ണിയും സനിൽ സണ്ണിയും മുൻ കേരള ചാംപ്യന്മാരാണ്. മകൾ സോണിയ സണ്ണി.