nilambur-youth-league

TOPICS COVERED

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപേ യു ഡി എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചരണം തുടങ്ങി യൂത്ത് ലീഗ്. വികസന പദ്ധതികളില്‍ സി പി എമ്മിനേയും മുന്‍ എം എല്‍ എ പിവി അന്‍വറിനേയും പ്രതികൂട്ടില്‍ നിര്‍ത്തുന്ന ലഘു ലേഖയുമായാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയത്.

നിലമ്പൂര്‍ ടൗണില്‍ യാത്രക്കാര്‍ക്ക് ലഘുലേഖകള്‍ വിതരണം ചെയ്താണ് യൂത്ത് ലീഗ് പ്രചരണം ആരംഭിച്ചത്.  നിലമ്പൂരിന്റെ  വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സിപിഎം മുന്‍  ജില്ല  സെക്രട്ടറി തടസം നില്‍ക്കുകയായിരുന്നുവെന്ന് മുന്‍ എം എല്‍ എയും എം എല്‍ എ പൂര്‍ണ പരാജയമായിരുന്നുവെന്ന്  സിപിഎം ജില്ലാ സെക്രട്ടറിയും പരസ്പരം പഴിചാരുന്നത് പരിഹസിച്ചാണ് യൂത്ത് ലീഗ് തിരഞ്ഞെടുപ്പ് പ്രചരണ ലഘുലേഖകള്‍ വിതരണം ചെയ്തത്.

നിലമ്പൂര്‍ ബൈപ്പാസിനായി കോടികള്‍ വാഗ്ദാനം ചെയ്തു എന്നല്ലാതെ നൂറു രൂപയുടെ പ്രവര്‍ത്തി പോലും തുടങ്ങാന്‍ ഇടതു സർക്കാരിന് സാധിച്ചില്ലെന്നും  കുറ്റപ്പെടുത്തിയാണ് പ്രചാരണം.   നിലമ്പൂര്‍ ഗവണ്‍മെന്റ് കോളേജിന്  സ്വന്തമായി ഭൂമിയോ കെട്ടിടമോ കണ്ടെത്താൻ സാധിച്ചില്ലന്നും  വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സിപിഎം എതിരാണെന്ന  മുന്‍ എല്‍ ഡി എഫ് എംഎല്‍എ പി.വി.അൻവറിന്‍റെ  പ്രസ്താവന കൂടി  ഓര്‍മപ്പെടുത്തിയുമാണ് യൂത്ത് ലീഗ് പ്രചരണം. 

യു ഡി എഫ് സ്ഥാനാര്‍ഥിക്ക്  കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് അഭ്യര്‍ഥിച്ചാണ് പര്യടനവുമായി മുന്നോട്ടു പോവുന്നത്. സ്ഥാനാർത്ഥി ആരായാലും നിലമ്പൂരിൽ കൈപ്പത്തി ചിഹ്നത്തിൽ വോട്ട് വേണമെന്ന് അഭ്യർത്ഥിച്ചാണ് പ്രവർത്തകർ മടങ്ങുന്നത്. 

ENGLISH SUMMARY:

Before the Nilambur by-election was announced, the Youth League began campaigning for the UDF candidate. They started the election drive with a pamphlet that criticized the CPM and former MLA P.V. Anwar, highlighting their failures in development projects.