സിനിമ സെറ്റുകളിൽ ഉൾപ്പടെ ലഹരി ഉപയോഗിക്കാറുണ്ടായിരുന്നുവെന്ന് ഷൈൻ ടോം ചാക്കോ സമ്മതിച്ചതായും നടി വിൻ സി നൽകിയ പരാതിയിൽ ഐ സി അന്വഷണ റിപ്പോർട്ടിന് ഒപ്പം നിൽക്കുമെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗിക്കുന്നവരുമായി സിനിമ ചെയ്യാൻ താത്പര്യമില്ലെന്ന് താര സംഘടനയായ അമ്മയെ അറിയിച്ചെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
സ്വയം തിരുത്താമെന്നും അവസാന അവസരം നൽകണമെന്നും ഷൈൻ ആവശ്യപ്പെട്ടതായും ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നടൻ ഷൈൻ ടോം ചാക്കോയെ ഫെഫ്ക ഭാരവാഹികൾ വിളിച്ചു വരുത്തിയിരുന്നു.
എന്നാല്‍ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് എതിരായ ലഹരി കേസിൽ പൊലീസിന് ആശയക്കുഴപ്പം ഇല്ലെന്ന് സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ. നിയമോപദേശം ലഭിച്ച ശേഷമാണ് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തത്. ഷൈനിനെ ഹോട്ടലിൽ എത്തി കണ്ടവരെയും സാമ്പത്തിക ഇടപാടുകൾ നടത്തിയ സജീറിനെയും കേന്ദ്രീകരിച്ചാണ് അന്വഷണം.
മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ലഹരി ഉപയോഗം സ്ഥിരീകരിക്കുന്നതിനായി സാമ്പിളുകൾ ശേഖരിച്ചാണ് ഷൈൻ ടോം ചാക്കോയെ പൊലീസ് വിട്ടയച്ചത്. എഫ്.എസ്.എല്‍ റിപ്പോർട്ട് വേഗത്തിൽ ലഭ്യമാക്കാനും പൊലീസ് നടപടി സ്വീകരിച്ചു. ലഹരി ഉപയോഗിച്ചെന്ന് ഷൈൻ തന്നെ സമ്മതിക്കുകയും ചെയ്തു. ഷൈനിനെതിരെ കേസ് എടുത്തതിലും എഫ് ഐ ആർ രജിസ്റ്റർ ചെയ്തതിലും പൊലീസിനുള്ളിൽ ആശയ കുഴപ്പം ഇല്ലെന്ന് സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ പ്രതികരിച്ചു.
ഷൈനിനെതിരായി കാൾ റെക്കോർഡുകളും ബാങ്ക് ഇടപാടുകളും നിർണായക തെളിവായി പൊലീസിന്റെ പക്കൽ ഉണ്ട്. ഷൈനിനെ ഹോട്ടൽ മുറിയിൽ എത്തി കണ്ടവരെയും സാമ്പത്തിക ഇടപാട് നടത്തിയവരെയും കേന്ദ്രീകരിച്ചാണ് അന്വഷണം പുരോഗമിക്കുന്നത്. അടുത്ത ഘട്ട ചോദ്യം ചെയ്യലിന് മുൻപ് ഷൈൻ പണം നൽകിയവരെ കണ്ടെത്തി അന്വഷണം നടത്തുകയാണ് പൊലീസ്. ഷൈൻ ഗൂഗിൾ പേ വഴി പണം നൽകിയ സജീറിനെ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ നീക്കം.