elston-estate

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള ഭൂമി ഏറ്റെടുക്കാൻ സർക്കാരിന് തടസ്സമില്ല. ടൗൺഷിപ്പ് നിർമിക്കാൻ എൽസ്റ്റൺ എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കാമെന്നും, അതിനായി 17 കോടി രൂപ കൂടി കെട്ടിവയ്ക്കണമെന്നും കോടതി ഇടക്കാല ഉത്തരവിട്ടു. വിധിക്കെതിരെ അപ്പീൽ പോകുമെന്ന് എസ്റ്റേറ്റ് വ്യക്തമാക്കി

26.5 കോടി രൂപ കെട്ടിവച്ച് ഭൂമി പ്രതീകാത്മകമായി ഏറ്റെടുത്താണ് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിന്റെ നിർമാണോദ്ഘാടനം സർക്കാർ നടത്തിയത്. നഷ്ടപരിഹാരം സംബന്ധിച്ച കേസ് കോടതിയിലായതിനാൽ തുടർനിർമാണ പ്രവർത്തനങ്ങളൊന്നും നടന്നിരുന്നില്ല. ഇതിനിടയിലാണ് സർക്കാരിന് ആശ്വാസമായി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. നിലവിലെ തുകയ്ക്ക് പുറമെ 17 കോടി രൂപ കൂടി കെട്ടിവെച്ച് സർക്കാരിന് ഭൂമി ഏറ്റെടുക്കാം എന്നാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്. സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഹാരിസൺ മലയാളം, എൽസ്റ്റൺ എസ്റ്റേറ്റുകൾ നൽകിയ ഹർജികൾ കോടതി ഫയലിൽ സ്വീകരിച്ചു. നഷ്ടപരിഹാരം സംബന്ധിച്ച എൽസ്റ്റണിൻ്റെ ഹർജി കോടതി ജൂലൈയിൽ വീണ്ടും പരിഗണിക്കും.

തങ്ങളുടെ 78.73 ഹെക്ടർ ഭൂമിക്ക് 549കോടി രൂപയാണ് എൽസ്റ്റൻ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിട്ടുള്ളത്. സമീപകാലത്തു നടന്ന 10 ഭൂമി ഇടപാടുകളുടെ രേഖകൾ പരിശോധിച്ചാണ് നഷ്ടപരിഹാരം കണക്കാക്കിയതെന്നും കോടതി ആവശ്യപ്പെട്ടാൽ ന്യായ വില കണക്കാക്കി നഷ്ടപരിഹാരം നൽകാൻ തയാറാണെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. 

ന്യായവില കണക്കാക്കുന്നതിൽ ചെറിയ മാറ്റമുണ്ടെന്നും ഇതു പ്രകാരം എസ്റ്റേറ്റ് ഉടമകൾക്ക് 16 കോടി രൂപ കൂടി ഉൾപ്പെടുത്തി 42 കോടി രൂപ നൽകാൻ കഴിയുമെന്നും സർക്കാർ അറിയിച്ചിരുന്നു. തുടർന്നാണ്  17 കോടി രൂപ കൂടി കെട്ടിവെക്കാൻ കോടതി നിർദേശം നൽകിയത്. എന്നാൽ ഹൈക്കോടതി ഉത്തരവിനെതിര ഉടൻ സുപ്രീംകോടതിയെ സമീപിക്കുമെന്ന് എൽസ്റ്റൺ എസ്റ്റേറ്റ് വ്യക്തമാക്കി

ENGLISH SUMMARY:

Mundakai-Chooralmala rehabilitation: High Court orders acquisition of Elston Estate