വന്യജീവി ആക്രമണഭീതിയില്‍ ഒാരോ നിമിഷവും തള്ളിനീക്കുന്ന മലയോര ജനതയ്ക്ക് ധനമന്ത്രിയോട് ഒന്നേ പറയാനുള്ളു. വന്യജീവികള്‍ നാട്ടിലിറങ്ങുന്നത് തടയാന്‍ ഫലപ്രദമായ പ്രതിരോധ സംവിധാനങ്ങള്‍ സ്ഥാപിച്ച് ഇനിയെങ്കിലും തങ്ങളുടെ ജീവന്‍ രക്ഷിക്കുക. ഒപ്പം വന്യമൃഗ ശല്യം കാരണം കൃഷിയിറക്കാന്‍ കഴിയാതെ പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക
വന്യമൃഗങ്ങൾ സ്ഥിരമായി വന്നു പോകുന്ന മേഖലകളിൽ പോലും ഇപ്പോഴും കിടങ്ങുകളോ ഫെൻസിങ്ങോ ഇല്ല. മാനന്തവാടി സ്വദേശി അജീഷിനെ വീട്ടുമുറ്റത്ത് കയറി ആനചവുട്ടിക്കൊന്നിടത്ത് ഫെന്‍സിങ് സ്ഥാപിക്കുമെന്ന് വനം മന്ത്രി പ്രഖ്യാപിച്ചിട്ട് ഒരുവര്‍ഷം കഴിഞ്ഞു. മുമ്പ് സ്ഥാപിച്ചതാകട്ടെ പലയിടത്തും സംരക്ഷണമില്ലാതെ നശിച്ചുകിടക്കുന്നു.
കൃഷിയില്‍ നിന്ന് ഉപജീവനം കണ്ടെത്തിയിരുന്ന മലയോരജനത, വന്യമൃഗഭീതി കാരണം ഏക്കര്‍കണക്കിന് ഭൂമിയാണ് ഇപ്പോള്‍ തരിശിട്ടിരിക്കുന്നത്. വന്യജീവി ആക്രമണം തടയാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന പദ്ധതികള്‍ പോലും സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ സര്‍ക്കാര്‍ തള്ളുകയാണ്. വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം കാണാൻ ഉതകുന്ന രീതിയിൽലുള്ള പാക്കേജ് ബജറ്റിൽ ഉണ്ടാകണമെന്ന് തന്നെയാണ് ആവശ്യം. മുൻ വർഷങ്ങളിലെതുപോലെ പ്രഖ്യാപിച്ചാൽ മാത്രം പോര അത് ഫലപ്രദമായി നടപ്പാക്കുകയും വേണം.