ആദിവാസി വിഭാഗത്തിന്റെ ചുമതല വഹിക്കാന്‍ ഉന്നതകുലജാതര്‍ വരണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഡല്‍ഹിയില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയിലാണ് വിവാദ പരാമര്‍ശം. ഗോത്രകാര്യവകുപ്പിന്റെ മന്ത്രിയാകാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്നും അത്തരം ജനാധിപത്യമാറ്റങ്ങള്‍ ഉണ്ടാകണമെന്നും സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപി പറഞ്ഞത്
‘2016ൽ എംപിയായ കാലഘട്ടം മുതൽ മോദിജിയോട് ആവശ്യപ്പെടുന്നതാണ് എനിക്ക് സിവിൽ ഏവിയേഷൻ വേണ്ട, ട്രൈബൽ തരൂ എന്ന്. നമ്മുടെ നാട്ടിലെ മറ്റൊരു ശാപമാണിത്. ട്രൈബൽ വകുപ്പ് മന്ത്രി ഒരിക്കലും ട്രൈബൽ അല്ലാത്ത ആളാവുകയേയില്ല. എന്റെ ആഗ്രഹമാണ്, ഒരു ഉന്നതകുലജാതൻ അവരുടെ ഉന്നമനത്തിനുവേണ്ടി ട്രൈബൽ മന്ത്രിയാകണം.
ആദിവാസി വിഭാഗത്തിൽപെട്ട ഒരാളുണ്ടെങ്കിൽ അദ്ദേഹത്തെ മുന്നാക്ക ജാതികളുടെ ഉന്നമനത്തിനായി മന്ത്രിയാക്കണം. ഈ പരിവർത്തനം നമ്മുടെ ജനാധിപത്യത്തിൽ ഉണ്ടാകണം. ജാതിവശാൽ ഉന്നതകുലജാതനെന്ന് നമ്മൾ കരുതുന്ന ഒരു ബ്രാഹ്മണനോ നായിഡുവോ ഗോത്രവർഗത്തിന്റെ കാര്യങ്ങൾ നോക്കട്ടെ. വലിയ വ്യത്യാസമുണ്ടാകും. ഇക്കാര്യം ഞാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതിനൊക്കെ ചില ചിട്ടവട്ടങ്ങളുണ്ട്.’