suresh-gopi-wins-manorama-news-news-maker-2024

2024ലെ വാര്‍ത്താതാരമായി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. അഭിപ്രായ വോട്ടെടുപ്പില്‍ ഒന്നാമതെത്തിയാണ് സുരേഷ് ഗോപി 'മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ 2024' പുരസ്കാരത്തിന് അര്‍ഹനായത്. മറ്റു പ്രചാരണങ്ങളില്‍ വഴിപ്പെടാതെ പ്രേക്ഷകര്‍ തന്നോട് കാട്ടിയ സ്നേഹത്തിന്റെ ഫലമാണ് പുരസ്കാരമെന്നും അവരോട് നന്ദിയുണ്ടെന്നും സുരേഷ്ഗോപി പ്രതികരിച്ചു. എഴുത്തുകാരി കെ.രേഖ, മനോരമ ന്യൂസ്, ഡയറക്ടര്‍ ന്യൂസ്  ജോണി ലൂക്കോസ് എന്നിവരും പ്രഖ്യാപന പരിപാടിയില്‍ പങ്കെടുത്തു. കെ.എല്‍.എം. ആക്സിവ ഫിന്‍െവസ്റ്റിന്റെ സഹകരണത്തോടെയാണ് മനോരമ ന്യൂസ് ന്യൂസ് മേക്കര്‍ 2024 സംഘടിപ്പിച്ചത്.

വേരാഴില്ലെന്ന് ഇടതുവലതുമുന്നണികള്‍ ആണയിട്ട മണ്ണില്‍ താമര വിരിയിച്ച് പടയോട്ടം നടത്തിയ സുരേഷ് ഗോപി വാര്‍ത്തകളിലെ താരമായത് പ്രേക്ഷകവോട്ടിങ്ങിലൂടെ. വാര്‍ത്തകളുടെയും വിവാദങ്ങളുടെയും പൂരം സൃഷ്ടിച്ച സുരേഷ് ഗോപിക്ക് ആ വര്‍ഷം പിന്നിടുമ്പോള്‍ കൈവരുന്നത് ന്യൂസ്മേക്കര്‍ പുരസ്കാരത്തിന്റെ തിളക്കം. നന്ദി പറയുന്നത് ദൈവത്തോടും പ്രേക്ഷകരോടുമെന്ന് സുരേഷ് ഗോപി. ജ്യേഷ്ഠ സ്ഥാനത്തുള്ളൊരാള്‍ക്ക് ന്യൂസ്മേക്കര്‍ പുരസ്കാരം കിട്ടിയതില്‍ കൂടുതല്‍ സന്തോഷമുണ്ടെന്ന് പുരസ്കാരം പ്രഖ്യാപിച്ച ഐ.എം. വിജയനും പ്രതികരിച്ചു.

പത്തുപേരടങ്ങിയ പ്രാഥമികപട്ടികയില്‍നിന്ന് കൂടുതല്‍ പ്രേക്ഷക വോട്ടുകള്‍ നാലുപേരായിരുന്നു ന്യൂസ് മേക്കര്‍ അന്തിപട്ടികയിലിടം നേടിയത്. മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ ആരോപണമുന്നയിച്ചും ഇടതുതാവളംവിട്ട് പുതിയ പാര്‍ട്ടിരൂപീകരിച്ചും വാര്‍ത്തകളിലെത്തിയ പി.വി.അന്‍വര്‍. വടകരയിലെയും പാലക്കാട്ടെയും രാഷ്ട്രീയനേട്ടങ്ങളിലൂടെ വാര്‍ത്താകേന്ദ്രമായ ഷാഫി പറമ്പില്‍ എം.പി. കായികലോകത്തുനിന്ന് പി.ആര്‍.ശ്രീജേഷ്. തൃശൂരിലെ അട്ടിമറി വിജയവും കേന്ദ്രമന്ത്രിസഭയിലെ സ്ഥാനലബ്ധിയും പൂരം വിവാദവുമൊക്കെയായി വാര്‍ത്തകളിലും താരമായ സുരേഷ് ഗോപി. ഈ നാലുപേരില്‍ നിന്നാണ് ഏറ്റവുമധികം പ്രേക്ഷക പിന്തുണനേടി സുരേഷ് ഗോപി ന്യൂസ്മേക്കര്‍ പുരസ്കാരം സ്വന്തമാക്കിയത്.

ENGLISH SUMMARY:

Suresh Gopi wins the Manorama News Newsmaker 2024 award through a public opinion poll, with the announcement made by football legend I.M. Vijayan.