കോട്ടയത്തെ ആകാശപ്പാതയുടെ മേൽക്കൂരയ്ക്ക് ബലക്ഷയമെന്ന് ബലപരിശോധന റിപ്പോർട്ട്. പാലക്കാട് ഐ.ഐ.ടിയുടെയും ചെന്നൈ സ്ട്രക്ച്ചറൽ എൻജിനീയറിങ് റിസർച്ച് സെന്ററിന്റെയും റിപ്പോർട്ട് ആണ് പുറത്തുവന്നത്. റിപ്പോർട്ടിന് പിന്നിൽ പദ്ധതി നടപ്പിലാവരുതെന്ന് ആഗ്രഹിക്കുന്നവരുടെ രാഷ്ട്രീയ വൈരാഗ്യമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എല്‍.എ ആരോപിച്ചു.
ഒരു വർഷം മുൻപാണ് പാലക്കാട് ഐഐടിയും ചെന്നൈ സ്ട്രക്ചറൽ എൻജിനീയറിങ് റിസർച്ച് സെന്ററും ആകാശപ്പാതയുടെ ബലപരിശോധന നടത്തിയത്. റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയും കോടതിയുടെ അന്തിമ വിധിക്കായി കാത്തിരിക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്തുവരുന്നത്. അടിസ്ഥാന തൂണുകൾ ഒഴികെ മേൽക്കൂരയ്ക്ക് ബലക്ഷയമുണ്ട്.
തുരുമ്പെടുത്ത പൈപ്പുകൾ അഴിച്ചു മാറ്റണം. ഇങ്ങനെയാണ് പ്രധാന നിർദ്ദേശങ്ങൾ. പദ്ധതിയെ കൊല്ലാനുള്ള പുതിയ വഴിയെന്ന് എം.എല്‍.എ തിരുവഞ്ചൂർ രാധാകൃഷ്ണൻ. പദ്ധതിയുടെ കരാർ ഊരാളുങ്കലിനെ ഏൽപ്പിക്കാനുള്ള ശ്രമം സർക്കാരിൽ നിന്ന് ഉണ്ടായെന്നും ഇത് നടപ്പിലാകാതെ വന്നതോടെ പദ്ധതിക്ക് തുരങ്കം വയ്ക്കുന്നെന്നും ആരോപണമുണ്ട്.