ബെംഗളൂരു അപ്പാർട്ട്മെന്റിൽ അസമീസ് വ്ലോഗറായ കാമുകിയെ കൊലപ്പെടുത്തി കടന്നുകളഞ്ഞ കാമുകനും കണ്ണൂർ സ്വദേശിയുമായ ആരവ് ഹനോയിയെ കണ്ടെത്താനാകാതെ കര്‍ണാടക പൊലീസ്. ആരവിനായി രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് ടീമിന്റെ അന്വേഷണം. ഇന്നലെ കണ്ണൂരിലെത്തിയ കര്‍ണാടക സംഘത്തിനു നിരാശയായിരുന്നു ഫലം. ആരവ് പോകാൻ സാധ്യതയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്.
ആറുമാസത്തോളമായി ആരവുമായി പ്രണയത്തിലായിരുന്നുവെന്ന് മായ സഹോദരിയോട് പറഞ്ഞിരുന്നതായി മൊഴിയുണ്ട്. ഇരുവരും തമ്മില്‍ മണിക്കൂറുകളോളം കോളുകളിലൂടെയും ചാറ്റുകളിലൂടെയും സംസാരിച്ചിരുന്നതായും പൊലീസ് പറയുന്നു. അതേസമയം പലപ്പോഴും തര്‍ക്കവും അഭിപ്രായവ്യത്യാസവും ഇരുവര്‍ക്കുമിടെയില്‍ സംഭവിച്ചിരുന്നു.
അഭിപ്രായ ഭിന്നതയാകാം മായയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. മായയുടെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി. ആരവിനെ കണ്ട ബെംഗളുരു മജസ്റ്റിക് റെയിൽവേ സ്റ്റേഷൻ പരിസരത്തെ പരമാവധി സിസിടിവികൾ പരിശോധിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. മജസ്റ്റികില്‍വച്ചാണ് ആരവ് ഫോണ്‍ സ്വിച്ച്ഓഫ് ചെയ്തത്. ഇന്നലെ കണ്ണൂരിലെ തോട്ടടയിലുള്ള ആരവിന്‍റെ വീട്ടിലെത്തിയ കർണാടക പൊലീസിനു അന്വേഷണത്തിനു സഹായകമാകുന്ന വിവരങ്ങളൊന്നും കിട്ടിയില്ലെന്നാണ് സൂചന. ക്യാൻസർ രോഗിയായ മുത്തച്ഛൻ മാത്രമാണ് ആരവിന്‍റെ വീട്ടിലുള്ളത്.