ഉരുൾപൊട്ടലിന്‍റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടം സുരക്ഷിതമല്ലെന്ന് ആവർത്തിച്ച് വിദഗ്ധസമിതി. സർക്കാർ കണ്ടെത്തിയ എട്ടിടങ്ങളിൽ അഞ്ചെണ്ണം ടൗൺഷിപ്പിന് അനുയോജ്യമാണെന്നും വിദഗ്ധസംഘം കണ്ടെത്തി. ആദ്യഘട്ട പഠന റിപ്പോർട്ട് സമിതി സർക്കാറിന് കൈമാറി.
ദിവസങ്ങൾ നീണ്ട പഠനത്തിനുശേഷമാണ് പുഞ്ചിരിമട്ടം ഒരുതരത്തിലും സുരക്ഷിതമല്ല എന്ന വിലയിരുത്തലിലേക്ക് വിദഗ്ധസംഘം എത്തിയത്. അത് ഒന്നുകൂടി അടിവരയിട്ട് ഉറപ്പിക്കുകയാണ് റിപ്പോർട്ടിൽ. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടം സുരക്ഷിതം അല്ലെങ്കിലും മുണ്ടക്കൈയും ചൂരൽമലയും സുരക്ഷിതമല്ലെന്ന് പറയാനാവില്ല. ഈ രണ്ടു പ്രദേശങ്ങളിലെ പല മേഖലകളും വാസയോഗ്യമാണ്. ദുരിതബാധിതരെ പുനരധിവസിപ്പിക്കാനായി ടൗൺഷിപ്പ് നിർമിക്കാൻ എട്ട് സ്ഥലങ്ങളാണ് സർക്കാർ കണ്ടെത്തിയിട്ടുള്ളത്. ഇതിൽ അഞ്ചെണ്ണം ടൗൺഷിപ്പ് നിർമിക്കാൻ അനുയോജ്യമാണെന്നും സ്ഥലങ്ങൾ നേരിട്ട് പോയി സന്ദർശിച്ച ശേഷം വിദഗ്ധ സമിതി വിലയിരുത്തി. മൂന്നു ഭാഗങ്ങളായി തിരിച്ചാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയത്. ഇതിൽ രണ്ടും മൂന്നും ഭാഗങ്ങളാണ് നിലവിൽ സർക്കാരിന് സമർപ്പിച്ചത്. ആദ്യഭാഗം പിന്നീട് സമർപ്പിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി എന്ന് മന്ത്രി കെ രാജൻ.