59 പേരെ കാണാതായ കവളപ്പാറ ദുരന്തത്തിൻ്റെ ഓർമകൾക്ക് ഇന്ന് അഞ്ചാണ്ട്. പുനരധിവാസ പദ്ധതികൾ യാഥാർഥ്യമായെങ്കിലും മണ്ണും പാറക്കൂട്ടങ്ങളും പതിച്ച സ്ഥലം കൃഷിഭൂമിയാക്കി തരണമെന്ന കർഷകരുടെ ആവശ്യം ഇതുവരേയും യാഥാർഥ്യമായില്ല. ദുരന്തമേഖല പട്ടാപ്പകൽ പോലും കാട്ടാനകളുടെ കേന്ദ്രമാണിപ്പോൾ.
സർക്കാർ പദ്ധതിയിലും സ്വകാര്യ സഹായത്തിലുമായി എല്ലാം നഷ്ടമായ മുഴുവൻ കുടുംബങ്ങൾക്കും വീടും ഭൂമിയുമായി. കവളപ്പാറയിലെ ഭൂമി ഇനി താമസ യോഗ്യമല്ലെന്ന് കണ്ടെത്തിയ 128 കുടുംബങ്ങൾക്ക് വീട് വയ്ക്കാൻൻ സ്ഥലം വാങ്ങാൻ സർക്കാർ 6 ലക്ഷം രൂപ വച്ച് കൈമാറി. മണ്ണിടിഞ്ഞുതാഴ്ന്ന മുത്തപ്പൻകുന്നിലേയും ഒഴുകിയിറങ്ങിയ 25 ഏക്കർ വയലും ഇപ്പോഴും കൃഷിഭൂമിയാക്കാനായിട്ടില്ല.
ദുരന്തമേഖല മുഴുവൻ കാടുമൂടി തുടങ്ങി. കൃഷി ചെയ്യാൻ അനുവദിക്കണമെന്ന ആവശ്യം കർഷകർ ഉന്നയിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായിട്ടില്ല. പകൽ പോലും കാട്ടാനക്കൂട്ടം മേയുകയാണിവിടെ.
പഴയ ഓർമകളിപ്പോഴും കവളപ്പാറക്കാരെ വേട്ടയാടുന്നുണ്ട്. ചൂരൽമലയിലേക്ക് പോകുബോൾ അൽപംകൂടി ദീർഘവീക്ഷണമുള്ള പുനരധിവാസ പദ്ധതി നടപ്പാക്കണമെന്നാണ് കവളപ്പാറക്കാർക്ക് പറയാനുള്ളത്.