വയനാട് ഉരുള്‍പൊട്ടലിന്റെ പത്താംദിനം മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലെ തിരച്ചില്‍ അവസാനിപ്പിച്ച് സൈന്യം. സൈന്യത്തിന് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വികാരനിര്‍ഭരമായ യാത്രയപ്പ് നല്കി. ജനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ സൈന്യം ഇനിയുമെത്തുമെന്നും നാട്ടുകാര്‍ക്കും സര്‍ക്കാരിനും നന്ദിയെന്നും അറിയിച്ചാണ് സൈന്യത്തിന്റെ മടക്കം. മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രന്, ഒ.ആര്.കേളു എന്നിവരുടെ നേതൃത്വത്തിലാണ് യാത്രയയപ്പ് നല്‍കിയത്.
അതേസമയം, സൂചിപ്പാറ വെള്ളച്ചാട്ടം മുതല്‍ ചാലിയാര്‍ വരെ ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള തിരച്ചിലിനായി സൈന്യത്തിന്റെ ഒരു സംഘം വയനാട്ടില്‍ തുടരും. ചൂരല്‍മലയിലെ ബെയ്ലി പാലം അറ്റകുറ്റപ്പണിക്കായുള്ള സംഘവും തുടരും. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 413 ആയി.