Picture Credit: facebook.com/Akhilmarar123

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ ഫെയ്സ്ബുക്ക് പോസ്റ്റില്‍ സംവിധായകന്‍ അഖിൽ മാരാ‍ർക്കെതിരെ കേസ്. വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പണം കൊടുക്കാൻ താൽപര്യമില്ലെന്നായിരുന്നു അഖിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. പകരം താൻ വീടുകൾ വച്ചു നൽകുമെന്നും അഖിൽ പറഞ്ഞിരുന്നു. ഇൻഫോ‍പാ‍ർക്ക് പൊലീസാണ് കേസെടുത്തത്.

കേസ് രജിസ്റ്റര്‍ ചെയ്തതിന് തൊട്ടുപിന്നാലെ വീണ്ടും പോസ്റ്റുമായി അഖില്‍ മാരാര്‍ രംഗത്തെത്തി. ‘വീണ്ടും കേസ്, മഹാരാജാവ് നീണാൾ വാഴട്ടെ’ എന്നാണ് അഖില്‍ തന്‍റെ ഫെയ്സ്ബുക്കില്‍ കുറിച്ചത്. പിണറായി വിജയൻ ദുരന്തങ്ങളിൽ കേരളത്തെ രക്ഷിച്ച ജനനായകൻ അല്ല, ദുരന്തങ്ങളെ മുതലെടുത്ത് സ്വയം രക്ഷപ്പെട്ടവനാണെന്നും അഖിൽ മാരാർ പരിഹസിച്ചിരുന്നു.

അതേസമയം വയനാട് ജില്ലയിലെ ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രജിസ്റ്റര്‍ ചെയ്തത് 39 എഫ്ഐആർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം നടത്തിയ 279 സാമൂഹ്യ മാധ്യമ അക്കൗണ്ടുകളാണ് ഇതുവരെ കണ്ടെത്തിയത്. ഇവ നീക്കം ചെയ്യാൻ നിയമപ്രകാരമുള്ള നോട്ടീസ് നൽകിയിട്ടുണ്ട്.

ആലപ്പുഴയിലും പാലക്കാടും അഞ്ചുവീതവും  തിരുവനന്തപുരം സിറ്റിയിലും തൃശ്ശൂർ റൂറലിലും നാലുവീതവും കൊല്ലം റൂറൽ, കോട്ടയം എന്നിവിടങ്ങളിൽ മൂന്നു വീതവും എറണാകുളം സിറ്റി, എറണാകുളം റൂറൽ, തൃശൂർ സിറ്റി, കണ്ണൂർ  സിറ്റി എന്നിവിടങ്ങളിൽ രണ്ടു വീതവും കേസുകളാണ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി,  പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കാസർഗോഡ്  എന്നിവിടങ്ങളിൽ ഒന്നു വീതം കേസുകൾ ഇന്നു രജിസ്റ്റർ ചെയ്തു.