adgp-ajit-chaliyar

ചാലിയാര്‍ ഒഴുകുന്ന പരിധിയിലെ പൊലീസ് സ്റ്റേഷനുകള്‍ക്ക് തിരച്ചിലിന് നിര്‍ദേശം നല്‍കിയതായി എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍. പൊലീസും വനം ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും ചേർന്ന് തിരച്ചിൽ നടത്തുമെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. പുഞ്ചിരിമട്ടത്തേക്ക് കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ച് തിരയുമെന്നും എ.ഡി.ജി.പി കൂട്ടിച്ചേര്‍ത്തു.  ഉരുള്‍പ്പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്ത് 14 വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. നിരവധി റിസോര്‍ട്ടുകള്‍ക്കും കേടുപാടുകള്‍ പറ്റി. തെര്‍മല്‍ സ്കാനറും മറ്റും ഉപയോഗിച്ചുള്ള തിരച്ചിലാണ് ഇവിടെ പുരോഗമിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

അതേസമയം, വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണം 318 ആയി. വെള്ളാര്‍മല സ്കൂളിനും നിലമ്പൂര്‍ ചുങ്കത്തറ ചാലിയാറില്‍ നിന്നുമാണ് രണ്ട് മൃതദേഹങ്ങള്‍ കൂടി ലഭിച്ചത്. ചാലിയാറില്‍ നിന്നും ഇതുവരെ 173 മൃതദേഹങ്ങള്‍ കണ്ടെടുത്തു. 296പേരെ ഇനിയും കണ്ടെത്താനുണ്ട്. ചാലിയാറില്‍ ഡ്രോണ്‍ ഉപയോഗിച്ച് പൊലീസ് തിരച്ചില്‍ ആരംഭിച്ചു. നാല് ഡ്രോണുകളാണ് മൃതദേഹങ്ങള്‍ തിരയുന്നതിനായി ഉപയോഗിക്കുന്നത്. പൊലീസ് നായകളെയും സ്ഥലത്തെത്തിച്ചു. തിരച്ചില്‍ കാര്യക്ഷമമാക്കുന്നതിനായി നേവിയുടെ സഹായവും തേടിയിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായാല്‍ ഹെലികോപ്റ്ററെത്തും. 

ENGLISH SUMMARY:

Wayanad Landslide; ADGP MR Ajitkumar on search operation in Chaliyar