ദുരിതം വിഴുങ്ങിയ വയനാട്ടില്‍ എല്ലാം നഷ്ടപ്പെട്ട കുറച്ചു മനുഷ്യര്‍ പേടിപ്പെടുത്തുന്ന ഓര്‍മകളുമായി ജീവിക്കുന്നുണ്ട്. അത്തരത്തില്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ട കുഞ്ഞിന്‍റെ അനുഭവം ഹൃദയം തൊടുന്നതാണ്. സ്കൂളൊക്കെ ഒലിച്ചുപോയീന്ന് കേട്ടപ്പോള്‍ തനിക്ക് പിടിച്ചുനിക്കാനായില്ലെന്നും സങ്കടം വന്നെന്നുമാണ് വെള്ളാര്‍മലയിലെ വിദ്യാര്‍ഥിനി പറയുന്നത്.
'കുന്നിന്‍റെ മുകളിലേക്ക് കയറി പോകുമ്പോള്‍ വീട് പൊട്ടിപോകുന്നത് എന്‍റെ ഉപ്പച്ചി കണ്ടു. അപ്പോ ഞാന്‍ പറഞ്ഞു, ഉപ്പച്ചി വേഗം വാ നമുക്ക് മേലെ കേറാന്ന്. അപ്പോഴേക്കും രക്ഷിക്കാന്‍ കുറേ പേര് വന്നിരുന്നു, അവര് ഞങ്ങളെ എവിടെയൊക്കെ കൊണ്ടുപോയി രക്ഷപ്പെടുത്തി. പിന്നെ ഉപ്പച്ചീന്‍റെ ഏട്ടത്തിന്‍റെ വീട്ടിലേക്ക് പോയി, പിന്നെ ഉമ്മച്ചീന്‍റെ വീട്ടിലേക്ക് എന്നെ കൊണ്ടുപോയി. സ്കൂളൊക്കെ ഒലിച്ചുപോയീന്ന് കേട്ടപ്പോള്‍ എന്തോ പിടിച്ചുനിക്കാനായില്ല, സങ്കടം വന്നു'.
വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 282 ആയി. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. വയനാട്ടിലെ വിവിധ ആശുപത്രികളിലെത്തിച്ചത് 143 മൃതദേഹങ്ങളാണ്. മലപ്പുറം പോത്തുകല്ലില്‍ ചാലിയാറില്‍നിന്ന് ഇന്നലെ കണ്ടെടുത്തത് 134 മൃതദേഹങ്ങളാണ്. ചാലിയാറില്‍ രാവിലെ വീണ്ടും തിരച്ചില്‍ തുടങ്ങി. 82 ക്യാംപുകളിലായി 8304 പേരാണ് കഴിയുന്നത്. ഇതുവരെ 1592 പേരെയാണ് രക്ഷിച്ചത്.