വയനാടിനെ നടുക്കിയ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഏറുന്നു. രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സംവിധാനം ആവശ്യപ്പെട്ട് നാട്ടുകാര്‍. എയര്‍ ലിഫ്റ്റിങ് വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഒരു ജീവന്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞാല്‍ അത്രയും ആയല്ലോ എന്നാണ് നാട്ടുകാര്‍ പറയുന്നത്.
‘മുണ്ടൈകൈയില്‍ നിന്ന് ആളുകള്‍ വിളിച്ചോണ്ടിരിക്കുവാണ്. പാലം തകര്‍ന്നിരിക്കുകയാണ്. അങ്ങോട്ട് ചെല്ലാന്‍ എന്തെങ്കിലും സംവിധാനം വേണം. എന്തെങ്കിലും ചെയ്തേ പറ്റൂ. ഈ സംവിധാനം ഒന്നും പോര. എയര്‍ ലിഫ്റ്റിങ് വേണം. ആള്‍ക്കാര്‍ വിളിച്ചോണ്ടിരിക്കാണ്. ജീവന്‍ ഒന്നെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞാല്‍ അത്രയും ആയി’, നാട്ടുകാര്‍ പറയുന്നു.
ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്ന് ഇതുവരെ 19 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ചൂരല്‍മല മേഖലയില്‍ എട്ടു മരണം സ്ഥിരീകരിച്ചു. മേപ്പാടി ആശുപത്രിയില്‍ 33 പേരെ പരുക്കോടെ പ്രവേശിപ്പിച്ചു. മുണ്ടകൈയ്ക്ക് രണ്ടു കി.മീ. അകലെ അട്ടമലയില്‍ ആറു മൃതദേഹങ്ങള്‍ ഒഴുകിയെത്തി. ചാലിയാറിലെ മുണ്ടേരിയിലും പോത്തുകല്ലിലും നാലു മൃതദേഹങ്ങള്‍ കണ്ടെത്തി. മൂന്ന് മൃതദേഹങ്ങള്‍ ഒഴുകിപ്പോവുന്നത് കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. മുണ്ടക്കൈ പുഴ ഒഴുകിയെത്തുന്നത് മുണ്ടേരി വഴി ചാലിയാറിലേക്കാണ്. ചൂരല്‍മലയിലെ ഹോംസ്റ്റേയില്‍ താമസിച്ച് ഒഡീഷക്കാരായ രണ്ട് ഡോക്ടര്‍മാര്‍മാരെ കാണാനില്ല. ഒരു വനിതാ ഡോക്ടറെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.