തുടര്‍ച്ചയായ രണ്ടാം ദിവസവും സെക്രട്ടേറിയറ്റിന്‍റെ പ്രവര്‍ത്തനം തടസപ്പെടുത്തി ഇ- ഓഫീസിന്‍റെ തകരാര്‍ തുടരുന്നു. തലസ്ഥാനത്തെ പ്രധാനപ്പെട്ട മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലും ഇ- ഓഫീസ് പ്രവര്‍ത്തിക്കുന്നില്ല. ഇന്നലെയാണ് ലോഗിന്‍ ചെയ്യാന്‍ പറ്റാതെ സംവിധാനമാകെ സ്തംഭിച്ചത്. ഇന്നലെ മുതല്‍ സെക്രട്ടേറിയറ്റില്‍ നിന്ന് ഉത്തരവുകളൊന്നും ഇറങ്ങിയിട്ടില്ല. തപാലുകളും മുടങ്ങി.
പ്രധാന വകുപ്പുകളുടെ പ്രവര്‍ത്തനത്തെ ഇ- ഓഫീസ് തകരാര്‍ കാര്യമായി ബാധിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റില്‍ മാത്രം 27.55 ലക്ഷം ഫയലുകൾ ഇ- ഓഫിസിന്റെ ഭാഗമാണ്. ഫയല്‍നീക്കം തപാല്‍ എന്നിവയുമായി ബന്ധപ്പെട്ട 1.01 കോടി രസീതുകളും ഇതോടൊപ്പം ഉണ്ട്.
വിവിധ വകുപ്പുകളുടെ ഡയറക്ടറേറ്റുകളിലായി 75.76 ലക്ഷവും ജില്ലാ കലക്ടറേറ്റുകളിലായി 27.80 ലക്ഷവും ഫയലുകൾ ഇ- ഓഫിസിന്റെ ഭാഗമാണ്. ജില്ലകളില്‍ നിന്ന് ഇതുവരെ ലോഗിന്‍ പ്രശ്നം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കേന്ദ്ര സർക്കാരിന്റെ കൂടി സഹായത്തോടെയാണ് ഇ- ഓഫിസ് പോർട്ടല്‍ നിലവില്‍ വന്നത്. നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററാണ് ഇ- ഓഫീസ് പോര്‍ട്ടലിന്‍റെ സാങ്കേതിക ഭാഗം ഡിസൈന്‍ ചെയ്തിരിക്കുന്നത്. പ്രശ്നം പരിഹരിക്കാന്‍ സംസ്ഥാന ഐ.ടി മിഷന്‍ എന്‍.ഐ.സിയുമായി ചേര്‍ന്ന് ശ്രമിച്ചു വരികയാണ്.