rain-alert

TOPICS COVERED

സംസ്ഥാനത്തു തീവ്രമഴക്ക് സാധ്യത. വയനാട്ടില്‍ റെഡ് അലര്‍ട്ട്. എട്ടുജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട്. പത്തനംതിട്ട,  കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒാറഞ്ച് അലര്‍ട്ട്. 55 കി.മി വരെ വേഗമുള്ള കാറ്റ് ഉണ്ടാകും. കാസര്‍കോട് , കോഴിക്കോട്,  കണ്ണൂര്‍ ജില്ലകളില്‍ ശക്തമായ കടലേറ്റത്തിനു സാധ്യത. ഞായറാഴ്ച വരെ മീന്‍പിടിക്കാന്‍ കടലില്‍ പോകരുത് 

മഴക്കെടുതിയില്‍ ഇന്ന് നാലുമരണം. ഇടുക്കി മാങ്കുളത്ത് യുവാവ് പുഴയില്‍ വീണ് യുവാവ് മരിച്ചു. താളുംകണ്ടംകുടി സ്വദേശി സനീഷ് ആണ് മരിച്ചത്. തിരുവനന്തപുരം മര്യനാട്  മല്‍സ്യത്തൊഴിലാളി തിരയില്‍പ്പെട്ട് മരിച്ചു.  അര്‍ത്തിയില്‍ പുരയിടത്തില്‍ അലോഷ്യസാണ് മരിച്ചത്.  ആലപ്പുഴയില്‍ മരം വീണ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു. ആറാട്ടുവഴി സിയാദ് മന്‍സിലില്‍ ഉനൈസ് ആണ് മരിച്ചത്.  പാലക്കാട് മുതുകുന്നിപ്പുഴയില്‍ തേങ്ങ പെറുക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹവും കണ്ടെത്തി. മുതുകുന്നി സ്വദേശി രാജേഷിന്റെ മൃതദേഹമാണ് മൂന്നാംനാളും തുടര്‍ന്ന തിരച്ചിലില്‍ കണ്ടെത്തിയത്. 

 

എറണാകുളത്തും സമീപ ജില്ലകളിലും ദുരിതം വിതച്ച് മൂന്നു ദിവസമായി  മഴ തുടരുകയാണ്. മഴ മൂലം ഉണ്ടായ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം രണ്ടായി. പള്ളിക്കരയിലും ഉടുമ്പൻചോലയിലും വീടുകളിലേക്ക് മണ്ണിടിഞ്ഞു വീണങ്കിലും വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. എറണാകുളം പള്ളിക്കരയിൽ മുട്ടംതോട്ടിൽ ജോമോൻ മാത്യൂവിന്റെ വീട്ടിലേക്ക് ഇന്നലെ രാത്രി പത്തരയോടെ സമീപത്തെ മലയുടെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. രണ്ട് മുറികൾ പൂർണ്ണമായി തകർന്നു. വീട്ടുകാർ ഭക്ഷണം കഴിക്കുന്നതിനിടെ ആയിരുന്നു അപകടം. മണ്ണ് തെറിച്ചു വീണ് പരുക്കേറ്റെങ്കിലും തലനാരിഴയ്ക്കാണ് കൊച്ചുകുട്ടികളുൾപ്പെടെ രക്ഷപ്പെട്ടത്.

ഇടുക്കി ഉടുമ്പൻചോലയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് അഞ്ചംഗകുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. ആലപ്പുഴ തൈക്കാട്ടുശേരിയിലും കാറ്റിൽ വീട് തകർന്നു വീണ് വീട്ടുകാർക്ക് പരുക്കേറ്റു. മാങ്കുളം താളുംകണ്ടത്ത് യുവാവ് പുഴയിലേക്ക് കാൽവഴുതി വീണു മരിച്ചു. 23 വയസ്സുള്ള സനീഷ് ആണ് മരിച്ചത്. ആലപ്പുഴയിൽ മരം വീണ് ചികിത്സയിൽ ആയിരുന്ന ആറാട്ടുവഴി സിയാദ് മൻസിൽ ഉനൈസ് മരിച്ചു. പത്തനംതിട്ടയിൽ നിന്ന് കോഴിക്കോടിന് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് തുറവൂർ - അരൂർ പാതയിൽ കുഴിയിൽ വീണു. മരം റോഡിലേക്ക് വീണതിനെ തുടർന്ന് അതിരപ്പള്ളി മലക്കപ്പാറ റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. മഴ കനത്തതോടെ പുഴകളിൽ ജലനിരപ്പ് ഉയർന്നു. പെരിയാറിൽ 2.9 മീറ്ററാണ് ഉയർന്നത്. മുവാറ്റുപുഴ ആറിലും ജലനിരപ്പ് ഉയർന്നു. ഭൂതത്താൻ കെട്ടിന്റെ 15 ഷട്ടറുകളും ഉയർത്തി. 

 

വയനാട്് കല്‍പ്പറ്റ ബൈപ്പാസില്‍ മലവെള്ളപ്പാച്ചില്‍. പൊലിസും അഗ്നിരക്ഷാസേനയും പിന്നീട് ഗതാഗതം പുനസ്ഥാപിച്ചു. കോഴിക്കോട് കുറ്റ്യാടിയിലുണ്ടായ മിന്നല്‍ ചുഴലിയില്‍ ഒട്ടേറെ മരങ്ങള്‍ കടപുഴകി. ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ക്ക് ഇന്ന് അവധിയാണ്. വടക്കന്‍ കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞുവരികയാണ്. മൈലാടിപാറയിലെ മലയില്‍ നിന്ന് തടയണപൊട്ടിയാണ് മലവെള്ളപ്പാച്ചില്‍ ഉണ്ടായതെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. 

10 സെക്കന്‍ഡ് നീണ്ടുനിന്ന മിന്നല്‍ ചുഴലിയാണ് കുറ്റ്യാടി  കോതോട് മൊയ്്ലോത്ര ഭാഗങ്ങളിലെ ഭൂരിഭാഗം മരങ്ങളും കടപുഴകാന്‍ കാരണം. മരങ്ങള്‍ വീണ് വീടുകള്‍ക്കും കേടുപാട് പറ്റിയിട്ടുണ്ട്. പശുക്കടവില്‍ പുലര്‍ച്ചെ അതിതീവ്രമഴ ഉണ്ടായതിനെ തുടര്‍ന്ന് മേഖലയില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. മഴയുടെ ശക്തി കുറഞ്ഞെങ്കിലും മാവൂര്‍ അടക്കമുള്ള താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണി ഒഴിഞ്ഞിട്ടില്ല. നിലവില്‍ 60 പേര്‍ വിവിധ ദുരിതാശ്വാസ ക്യാംപുകളിലുണ്ട്. മലപ്പുറം പൊന്നാനി പാലപ്പെട്ടി ഭാഗങ്ങളിലെ അമ്പതിലേറെ വീടുകള്‍ വെള്ളക്കെട്ടിലാണ്്. പാലക്കാടും കണ്ണൂരും ഇടവിട്ടുള്ള മഴ തുടരുകയാണ്. 

ENGLISH SUMMARY:

Kerala Rain: 4 casualties reported amid downpour, red alert in Wayanad