ജോയിയെ തേടിയുള്ള ആമയിഴഞ്ചാൻ തോട്ടിലെ മൂന്നു ദിവസത്തെ തിരച്ചിലിനു ശേഷം സാധാരണ ജീവിതത്തിലേക്കു മടങ്ങുകയാണ് ഫയർഫോഴ്സിലെ സ്കൂബ ടീം '. മാലിന്യം നിറഞ്ഞ തോട്ടിലിറങ്ങിയ ശാരീരിക പ്രശ്നങ്ങൾ പരിഹരിക്കാൻ ആദ്യം ജനറൽ ആശുപത്രിയിലെ ചികിത്സയും പിന്നാലെ ഉപ്പുവെള്ളത്തിലെ കുളിയും. മൂന്നു ജില്ലകളിലെ 40 പേരാണ് സ്കൂബ സംഘത്തിലുണ്ടായിരുന്നത്.
മൂന്നു ദിവസം മുൻപ് മനുഷ്യ വിസർജ്യം പേറുന്ന കണ്ടാലറയ്ക്കുന്ന ആമയിഴഞ്ചാൻ തോട്ടിലേക്ക് ശരീരം പോലും വകവെയ്ക്കാതെ സ്കൂ ബാ ടീം ചാടിയിറങ്ങിയത്. ജീവനോടെ ജോയിയെ കണ്ടെത്തിയില്ലെങ്കിലും മൂന്നു ദിവസം പഴക്കമുള്ള മൃതശരീരം ആംബുലൻസിലേക്ക് മാറ്റിയാണ് ഉദ്യമം പൂർത്തിയാക്കിയത്. ഉച്ചയ്ക്കു ശേഷം ഇവരെ കണ്ടത് ജനറൽ ആശുപത്രിയിൽ. വിവിധ ആരോഗ്യ പ്രശ്നങ്ങളുള്ള ഇവർ ഡോക്ടർമാരെ കണ്ടു. ചികിത്സ ഇവിടം കൊണ്ടും തീർന്നില്ല. ഉപ്പുവെള്ളത്തിലെ കുളിയും വേണം. ശേഷം കോവളത്തെത്തി. ആരോഗ്യ പ്രശ്നങ്ങളൊക്കെ വന്നെങ്കിലും അടുത്ത ഉദ്യമത്തിൽ കാണാമെന്നു വാക്ക് നൽകിയായിരുന്നു മടക്കം. ഞങ്ങളും നൽകുന്നു ഹൃദയത്തിൽ നിന്നൊരു സല്യൂട്ട്.