മുല്ലപ്പെരിയാർ അണക്കെട്ടിലെ സുപ്രീം കോടതി മേൽനോട്ട സമിതിയുടെ സന്ദർശനം പൂർത്തിയായി. സുപ്രീം കോടതി ഉത്തരവനുസരിച്ചുള്ള അണക്കെട്ടിലെ സുരക്ഷ പരിശോധന വേഗത്തിൽ പൂർത്തിയാക്കണമെന്ന ആവശ്യവുമായി കേരളം. മേൽനോട്ട സമിതി യോഗത്തിലാണ് കേരളം ആവശ്യം ഉന്നയിച്ചത്.
സുപ്രീംകോടതി നിയോഗിച്ച വിദഗ്ദ സംഘം മുല്ലപ്പെരിയാറിൽ അണക്കെട്ടിൽ 2011 ലാണ് അവസാനമായി വിദഗ്ദ പരിശോധന നടത്തിയത്. കേരളത്തിന്റെ ആവശ്യത്തെ തുടർന്ന് അഞ്ച് വർഷത്തിനുള്ളിൽ വീണ്ടും സുരക്ഷ പരിശോധന നടത്തണമെന്ന് 2018 ൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ തമിഴ്നാടിന്റെ എതിർപ്പ് മൂലം ഇതുവരെ സുരക്ഷ പരിശോധന നടന്നിട്ടില്ല. എന്നാൽ ഇത് ഉടൻ തന്നെ നടപ്പിലാക്കണമെന്ന ആവശ്യം കേരളം മേൽനോട്ട സമിതി യോഗത്തിൽ ശക്തമായി ഉന്നയിച്ചു.
അണക്കെട്ടിൽ സ്ഥാപിച്ചിരിക്കുന്ന ഉപകരണങ്ങളുടെ കാര്യക്ഷമത, ഡാമിന്റെ ചലനം, മർദ്ദം മൂലമുള്ള വികാസം എന്നിവ പരിശോധിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ബേബി ഡാമിലെ മരങ്ങൾ മുറിച്ചു നീക്കണമെന്ന ആവശ്യം തമിഴ്നാട് യോഗത്തിൽ ഉന്നയിച്ചു. എന്നാൽ ഇതിൽ വനംവകുപ്പാണ് തീരുമാനം എടുക്കേണ്ടതെന്ന് കേരളം അറിയിച്ചു. മേൽനോട്ട സമിതിയുടെ പരിശോധന റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കും. അണക്കെട്ടിലെത്തിയ മേൽനോട്ട സമിതി അംഗങ്ങൾ സ്പിൽവേയുടെ ഷട്ടറുകൾ ഉയർത്തി പരിശോധിച്ച ശേഷമാണ് മടങ്ങിയത്.