സണ്ണി ലിയോണിയുടെ സ്റ്റേജ് ഷോ തടഞ്ഞ് കേരള സർവകലാശാല. തിരുവനന്തപുരം കാര്യവട്ടം യൂണിവേഴ്സിറ്റി എൻജിനീയറിങ് കോളജിൽ ജൂലൈ 5ന് നടത്താനിരുന്ന പരിപാടിയാണ് തടഞ്ഞത്. ഇതു സംബന്ധിച്ച് വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ റജിസ്ട്രാർക്കു നിർദേശം നൽകി.
പരിപാടിക്കു സർവകലാശാലയുടെ അനുമതി വാങ്ങിയിട്ടില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ വർഷം കുസാറ്റിൽ വിദ്യാർഥികൾ സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെയുണ്ടായ അപകടത്തിൽ വിദ്യാർഥികൾ മരിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് നടപടി.
പുറമേ നിന്നുള്ള ഡിജെ പാർട്ടികൾ, സംഗീത നിശ എന്നിവ ക്യാംപസുകളിൽ നടത്തുന്നതു സർക്കാർ നിരോധിച്ചിട്ടുണ്ട്. ഈ ഉത്തരവ് നിലനിൽക്കെയാണു സണ്ണി ലിയോണിയുടെ എത്തിച്ച് പരിപാടി നടത്താനുള്ള നീക്കം. കോളജ് അധികൃതരുടെ നിര്‍ദേശത്തെ എതിര്‍ത്ത് കോളജ് യൂണിയനും രംഗത്തെത്തി.
വാർഷികാഘോഷ പരിപാടിക്ക് സർവകലാശാല നേരത്തേ അനുമതി നൽകിയിരുന്നുവെന്നും സണ്ണി ലിയോണിയാണ് അധികൃതരുടെ പ്രശ്നമെന്നും കോളജ് യൂണിയൻ ഭാരവാഹികൾ പറഞ്ഞു. പരിപാടി നടന്നില്ലെങ്കിൽ ലക്ഷങ്ങളുടെ ബാധ്യത യൂണിയനുണ്ടാകും. ഏതു വിധേനയും പരിപാടി നടത്താനുള്ള ശ്രമം തുടരുകയാണെന്നും യൂണിയൻ ചെയർമാൻ ടി.അജ്മൽ പറഞ്ഞു.