തോമസ് ഐസക് ഉള്‍പ്പെട്ട മസാലബോണ്ട് കേസില്‍ ഇ.ഡിക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. ഇഡിയുടെ അപ്പീലിൽ ഇടപ്പെടുന്നില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സമയത്ത് ഐസക്കിനെ ചോദ്യം ചെയ്യേണ്ട എന്ന ഉത്തരവിനെതിരെയായിരുന്നു ഇഡിയുടെ അപ്പീല്‍. ബുധനാഴ്ച സിംഗിൾ ബെഞ്ച് വാദം കേൾക്കുന്നതിനാൽ ഇടപെടുന്നില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ തോമസ് ഐസക്കിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കരുതെന്ന് സിംഗിൾ െബഞ്ച് ജഡ്ജി ടി.ആർ.രവി നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ ഇടക്കാല ഉത്തരവിന്റെ കാലാവധിയും കഴിഞ്ഞെന്ന് ഇ.ഡി ബോധിപ്പിച്ചെങ്കിലും കോടതി ഇടപെടാൻ തയാറായില്ല. ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യം ബോധ്യപ്പെടുത്തുന്നതിനായി ഇ.ഡി സമർപ്പിച്ച രേഖകൾ കോടതി പരിശോധിച്ചിരുന്നു. മസാലബോണ്ട് ചെലവഴിച്ചതുമായി ബന്ധപ്പെട്ടാണ് ഇ.ഡി കേസ്. ഇക്കാര്യത്തിൽ ചില വ്യക്തതകൾ വരുത്തേണ്ടതുണ്ടെന്ന് രേഖകൾ പരിശോധിച്ച ശേഷം കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു.
താൻ ഇ.ഡിക്കു മുമ്പാകെ ഹാജരാകില്ലെന്നും ആവശ്യമായ രേഖകൾ എല്ലാം സമർപ്പിച്ചതാണെന്നുമാണ് ഐസക്കിന്റെ നിലപാട്. കിഫ്ബി അധികാരപദവിയിൽ ഇരുന്നത് മന്ത്രി എന്ന നിലയിലാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇ.ഡി വേട്ടയാടുന്നു എന്നാണ് ഐസക്കിന്റെയും സിപിഎമ്മിന്റെയും നിലപാട്.